തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും കേരളത്തില്‍ കീഴാള ചരിത്ര രചനയ്ക്ക് തുടക്കം കുറിച്ച എഴുത്തുകാരനുമായ ടി.എച്ച്.പി. ചെന്താരശ്ശേരി (89)അന്തരിച്ചു. അയ്യങ്കാളിയുടെ ജീവചരിത്രം ഉള്‍പ്പെടെ അമ്പതോളം കൃതികളുടെ കര്‍ത്താവാണ്. സംസ്കാരം ഇന്നു രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തില്‍.
കണ്ണന് തിരുവന്റേയും ആനിച്ചന്‍ ആനിമയുടേയും മൂത്ത പുത്രനായി 1928 ജൂലൈ 29ന് തിരുവല്ല ഓതറയിലാണ് ടി.എച്ച്.പി. ചെന്താരശ്ശേരി എന്ന് പ്രസിദ്ധനായ ടി.ഹീരാപ്രസാദ് ജനിച്ചത്. ചങ്ങനാശ്ശേരി എസ്.ബി. കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ ജോലി. വിഖ്യാത ചരിത്രകാരന് ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ചരിത്രഗ്രന്ഥത്തെക്കുറിച്ചുള്ള നിരൂപണ ഗ്രന്ഥം രചിച്ചാണ് എഴുത്തിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്. കേരളത്തിലെ കീഴാള ചരിത്രത്തെ അതിന്റെ വ്യാപ്തിയില്‍ രേഖപ്പെടുത്തുന്നതാണ് പിന്നീട് കേരളം കണ്ടത്. അയ്യന്‍കാളിയുടെ ജീവചരിത്രം മലയാളത്തില്‍ ആദ്യമായി എഴുതിയത് ടി.എച്ച്.പി. ചെന്താരശ്ശേരിയാണ്.
ഡോ. അംബേദ്കര്‍, പൊയ്കയില്‍ അപ്പച്ചന്, പാമ്പാടി ജോണ്‍ ജോസഫ്, സ്വാമി ആനന്ദതീര്ഥന് എന്നിവരുടെ ജീവചരിത്രങ്ങളും എഴുതി. കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍, കേരള ചരിത്രധാര, കേരള ചരിത്രത്തിനൊരു മുഖവുര, അയ്യന്‍കാളി നടത്തിയ സ്വാതന്ത്ര്യ സമരങ്ങള്‍, കേരള ചരിത്രത്തിന്റെ ഗതിമാറ്റിയ അയ്യന്‍കാളി തുടങ്ങിയ ഗ്രന്ഥങ്ങള്‍ ടി.എച്ച്.പി യെ ചരിത്ര രചനാ രംഗത്തെ വ്യത്യസ്ത അനുഭവമാക്കി. നോവല്‍, നാടകം, യാത്രാവിവരണങ്ങള്‍ എന്നിവയും ടി.എച്ച്.പിയുടെ രചനാ ലോകത്തിന്റെ ഭാഗമാണ്. ടി.ഹീരാപ്രസാദ് എന്ന പേരില്‍ മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, നാഷണല്‍ ദളിത് സാഹിത്യ അവാര്‍ഡ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു. ഓര്‍മക്കുറവ് ബാധിച്ച് ചികിത്സയിലായിരുന്നു ചെന്താരശ്ശേരി. സ്വകാര്യ ആശുപത്രിയില്‍ രാവിലെ മൂന്നു മണിയോടെ അന്ത്യം സംഭവിച്ചു. ഭാര്യ കമലം 2007ല്‍ മരിച്ചു. അഞ്ചു മക്കളുണ്ട്.
ടി.എച്ച്.പി. ചെന്താരശ്ശേരിയുടെ നിര്യാണത്തില്‍ മന്ത്രി എ.കെ. ബാലന് അനുശോചിച്ചു. നവോത്ഥാന പ്രസ്ഥാനങ്ങളെക്കുറിച്ചും പ്രാചീന ഭാരതീയ ചരിത്രത്തെക്കുറിച്ചും ആഴമേറിയ പഠനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ടെന്ന് അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: