കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനെ തകര്‍ത്തെറിഞ്ഞതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ മെല്‍ബണ്‍ സിറ്റിയെ എഫ്സിയെ ഗോളില്‍ മുക്കി സ്പാനിഷ് ക്ലബ് ജിറോണയുടെ ആറാട്ട്. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ജിറോണ ഓസ്ട്രേലിയന്‍ ക്ലബ് മെല്‍ബണ്‍ സിറ്റിയെ കെട്ടുകെട്ടിച്ചത്.
എന്നാല്‍ രണ്ട് സൂപ്പര്‍ ടീമുകളുടെ പോരാട്ടം കാണാന്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ കുത്തൊഴുക്കുണ്ടായില്ല. പതിനായിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ഈ മത്സരം കാണാന്‍ സ്റ്റേഡിയത്തിലെത്തിയത്. സമീപകാലത്ത് ഇത്രയും കുറവ് കാണികളുമായി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒരു ഫുട്ബോള്‍ മത്സരവും നടന്നിട്ടില്ല.
ഇന്നലെ പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മെല്‍ബണ്‍ സിറ്റിയേക്കാള്‍ ഏറെ മുന്നിലായിരുന്നു ജിറോണ. ജിറോണയ്ക്കായി ക്രിസ്റ്റിയന്‍ പോര്‍ച്ചുഗിസ് രണ്ടും ആന്റണി റൂബന്‍ ലൊസാനോ, യുവാന്‍ പെഡ്രോ ലോപ്പസ്, യോഹാന്‍ മാനി, പെഡ്രോ പൊറോ എന്നിവര്‍ ഓരോ ഗോളും നേടി.
മികച്ച നിരയെ ഇറക്കിയാണ് രണ്ട് ടീമുകളും കളത്തിലെത്തിയത്. തുടക്കത്തില്‍ രണ്ട് ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യ പത്ത് മിനിറ്റിനുള്ളില്‍ രണ്ട് ടീമുകള്‍ക്കും ഓരോ കോര്‍ണര്‍ ലഭിച്ചെങ്കിലും കാര്യമുണ്ടായില്ല. എന്നാല്‍ 11-ാം മിനിറ്റില്‍ കളി കാര്യമായി. നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ ജിറോണ ലീഡ് നേടി. പെറെ പോണ്‍സ് റിയേറ വലതു പാര്‍ശ്വത്തിലൂടെ അതിവേഗം മുന്നേറി പന്ത് ക്രിസ്റ്റിയന്‍ പോര്‍ച്ചുഗിസ് നല്കി. പന്ത് കിട്ടിയ ക്രിസ്റ്റിയന്‍ ഒരു മെല്‍ബണ്‍ സിറ്റി പ്രതിരോധനിരക്കാരനെ കബളിപ്പിച്ച ശേഷം പായിച്ച ഷോട്ടിന് മുന്നില്‍ ഗോളിക്ക് മറുപടിയുണ്ടായില്ല. പന്ത് വലയില്‍ (1-0). ഈ ഗോളിന്റെ ആഹ്ലാദം അടങ്ങുന്നതിന് മുന്‍പേ ജിറോണ രണ്ടാം ഗോളും നേടി. ഇത്തവണയും ലക്ഷ്യം കണ്ടത് ക്രിസ്റ്റിയന്‍ പോര്ച്ചുഗിസും വഴിയൊരുക്കിയത് പെറെ പോണ്‍സും. മൈതാനമധ്യത്തുനിന്ന് പന്തുമായി മൂന്നേറിയ പെരെ പോണ്‍സ് ബോക്സിലേക്ക് തള്ളിക്കൊടുത്ത പന്ത് അഡ്വാന്‍സ് ചെയ്ത് കയറിയ മെല്‍ബണ്‍ സിറ്റി ഗോളി ഡീന്‍ ബൗസെയ്ന്സിനെ നിഷ്പ്രഭനാക്കി ക്രിസ്റ്റിയന്‍ വലയിലേക്ക് തള്ളിയിട്ടു (2-0). തുടര്‍ന്ന് ജിറോണയുടെ സര്‍വാധിപത്യമായിരുന്നു. പന്ത് കിട്ടാതെ മെല്‍ബണ്‍ താരങ്ങള്‍ മൈതാനത്ത് ഉഴറിയപ്പോള്‍ മികച്ച വിങ് ആക്രമണങ്ങളുമായി ജിറോണ കളം നിറഞ്ഞു. 24-ാം മിനിറ്റില്‍ മെല്‍ബണ്‍ പ്രതിരോധത്തെ തകര്‍ത്തെറിഞ്ഞ് ജിറോണ മുന്നാം ഗോളും നേടി. വലതുവിംഗില്‍ നിന്ന് അദായ് ബെനിറ്റ്സ് പോസ്റ്റിന് മുന്നിലേക്ക് നല്കിയ പാസ് മെല്‍ബണ്‍ ഗോളി ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് കിട്ടിയത് ആന്റണി റൂബന്‍ ലൊസാനോയുടെ കാലുകളില്‍. റൂബന്‍ ലൊസാനോ അവസരം പാഴാക്കാതെ വലയിലേക്ക് നിറയൊഴിച്ചു (3-0).
തുടര്‍ന്നും ജിറോണയുടെ മുന്നേറ്റമായിരുന്നു. ഇടതുവലതു വിങ്ങുകളില്ക്കൂടിയായിരുന്നു മുന്നേറ്റങ്ങളേറെയും. ക്രിസ്റ്റിയന്‍ പോര്‍ച്ചുഗീസും പെരേ പോണ്‍സും മികച്ച മുന്നേറ്റങ്ങളുമായി മെല്‍ബണ്‍ പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. 38-ാം മിനിറ്റില്‍ പരിക്കേറ്റ വിഡോസിച്ചിനു പകരം മെല്‍ബണ്‍ സിറ്റി കസേറസിനെ കളത്തിലിറങ്ങി. ആദ്യപകുതിയില്‍ ഒരിക്കല്‍ മാത്രമാണ് മെല്‍ബണ്‍ സിറ്റി താരങ്ങള്‍ക്ക് ജിറോണ ഗോളിയെ പരീക്ഷിക്കാന്‍ കഴിഞ്ഞത്. 43-ാം മിനിറ്റില്‍ നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ ഫൊര്‍നറോലി പന്തുമായി ജിറോണ ബോക്സില്‍ പ്രവേശിച്ച് ഷോട്ട് ഉതിര്ത്തെങ്കിലൂം നേരിയ വ്യത്യാസത്തില്‍ പോസ്റ്റിനെ ഉരുമ്മി പന്ത് പുറത്തുപോയി. ബ്ലാസ്റ്റേഴ്സിനെതിരെ കഴിഞ്ഞ കളിയില്‍ രണ്ട് ഗോള്‍ നേടിയ മക്ഗ്രീക്ക് സഹതാരങ്ങളില്‍ നിന്ന് മികച്ച പിന്തുണ കിട്ടാഞ്ഞതും നീക്കങ്ങളുടെ മൂര്‍ച്ച കുറച്ചു.
രണ്ടാം പകുതിയിലും മെല്‍ബണ്‍ സിറ്റി താരങ്ങള്‍ക്ക് താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ജിറോണയാകട്ടെ ആദ്യ പകുതിയില്‍ അവസാനിപ്പിച്ചിടത്തുനിന്നാണ് രണ്ടാം പകുതി തുടങ്ങിയത്. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 51-ാം മിനിറ്റില്‍ അവര്‍ നാലാം ഗോളും നേടി. സെറാനോ എടുത്ത കോര്‍ണര്‍ നല്ലൊരു ഹെഡ്ഡറിലൂടെ യുവാന്‍ പെഡ്രോ ലോപ്പസ് വലയിലെത്തിക്കുകയായിരുന്നു (4-0). തുടര്‍ന്നും ജിറോണയുടെ മുന്നേറ്റങ്ങള്‍. ഇടയ്ക്ക് മെല്‍ബണ്‍ സിറ്റി താരങ്ങള്‍ ചില മിന്നലാട്ടങ്ങള്‍ പ്രദര്‍ശിപ്പിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. 69-ാം മിനിറ്റില്‍ ജിറോണ അഞ്ചാം ഗോളും നേടി. നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ യോഹാന്‍ മാനിയുടെ ഷോട്ട് മെല്‍ബണ്‍ ഗോളി കയ്യിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും വഴുതിവീണു. ഓടിയെത്തിയ മെല്‍ബണ്‍ സിറ്റി താരം ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന് മുന്‍പേ മാനി രണ്ടാം ശ്രമത്തില്‍ പന്ത് വലയിലേക്ക് തട്ടിയിട്ടു (5-0). തുടര്‍ന്നും ജിറോണ മികച്ച മുന്നേറ്റങ്ങള്‍ നടത്തി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ഇടയ്ക്ക് ജിറോണ താരത്തീന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിക്കുകയും ചെയ്തു. അതേസമയം മെല്‍ബണ്‍സിറ്റിക്ക് കാര്യമായി ജിറോണ ഗോളിയെ പരീക്ഷിക്കാന്‍ പോലും കഴിഞ്ഞില്ല. ഒടുവില്‍ ഇഞ്ചുറി ടൈമില്‍ പെഡ്രോ പൊറോ ഹെഡ്ഡറിലൂടെ വലകുലുക്കി മെല്‍ബണ്‍ സിറ്റിയുടെ പെട്ടിയിലെ അവസാന ആണിയുമടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: