ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് തയ്യാറെടുക്കുന്ന ഇന്ത്യക്ക് കളിക്കാരുടെ പരിക്ക്് പ്രശ്നമാകുന്നു. സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും പരിക്കിന്റെ പിടിയിലായതോടെ ഇന്ത്യയുടെ ബൗളിങ് ദുര്‍ബ്ബലമാകും. പരിക്കിനെ തുടര്‍ന്ന്് പേസര്‍മാരായ ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ആദ്യ ടെസ്റ്റില്‍ മത്സരിക്കില്ല.
പരിശീലനത്തിനിടയ്ക്കാണ് അശ്വിന് പരിക്കേറ്റത്. ഇതിനെ തുടര്‍ന്ന് എസെക്സിനെതിരായ സന്നാഹ മത്സരത്തില്‍ കളിച്ചില്ല. ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നതിന് മുമ്പാണ് ബുംറയ്ക്ക് പരിക്കേറ്റത്. ഭുവനേശ്വര്‍ കുമാറിന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇടയ്ക്കാണ് പരിക്കേറ്റത്. പ്രധാനപ്പെട്ട ബൗളര്‍മാരുടെ അഭാവത്തില്‍ എസെക്സിനെതിരായ ത്രിദിന മത്സരത്തിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ബൗളിങ് ദുര്‍ബ്ബലമായി.
ഇന്ത്യന്‍ ബൗളിങ്ങിലെ നെടുംതൂണാണ് അശ്വിന്. സ്വന്തം മണ്ണില്‍ അശ്വിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിച്ചത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ നിന്ന് അശ്വിനും പിന്മാറിയാല് ഇന്ത്യന്‍ ബൗളിങ് തീര്‍ത്തും ദുര്‍ബ്ബലമാകും. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ മുന്നൂറ് വിക്കറ്റ് നേടിയ താരമാണ് അശ്വിന്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്. രവീന്ദ്ര ജഡേജയാണ് ടീമിലെ മറ്റൊരു സ്പിന്നര്‍. അശ്വിന് ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ കുല്‍ദീപ് യാദവിന് അവസാന ഇലവനില്‍ സ്ഥാനം ലഭിക്കും. എഡ്ജ്ബാസ്റ്റണില് ആഗസ്റ്റ്് ഒന്നിനാണ് ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് ആരംഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: