കൊളംബോ: അണ്ടര്‍- 19 ശ്രീലങ്കക്കെതിരായ രണ്ട് മത്സരങ്ങളുടെ യൂത്ത് ടെസ്റ്റ് പരമ്പര ഇന്ത്യന്‍ അണ്ടര്‍-19 ടീം തൂത്തുവാരി 2-0. രണ്ടാം ടെസ്റ്റില്‍ ഒരിന്നിങ്ങ്സിനും 147 റണ്‍സിനുമാണ് ഇന്ത്യന്‍ ടീം വിജയിച്ചത്്.
ഒന്നാം ഇന്നിങ്ങ്സില്‍ 297 റണ്‍സ് ലീഡ് വഴങ്ങി ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്കന്‍ ടീം നാലാം ദിനത്തില്‍ 150 റണ്‍സിന് പുറത്തായി. മൂന്നിന് 47 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. 103 റണ്‍സ് കൂടി കൂട്ടിചേര്‍ക്കുന്നതിനിടെ ശ്രീലങ്കയുടെ ശേഷിക്കുന്ന ബാറ്റ്സ്മാന്മാരും പുറത്തായി.
28 റണ്‍സ് കുറിച്ച എം.എന്‍.കെ. ഫെര്‍നാന്‍ഡോയാണ് ശ്രീലങ്കയുടെ രണ്ടാം ഇന്നിങ്ങ്സിലെ ടോപ്പ് സ്കോറര്‍. ഓപ്പണര്‍ കെ.എന്‍.എം. ഫെര്‍നാന്‍ഡോ 25 റണ്‍സും എസ്.ടി. മെന്‍ഡിസ് 26 റണ്‍സും നേടി.
ഇന്ത്യക്കായി എസ്.എ. ദേശായി നാല്‍പ്പത് റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. മാഗ്വാനിക്കും ബദോണിക്കും രണ്ട് വിക്കറ്റ് വീതം ലഭിച്ചു. സച്ചിന് ടെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് 39 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.
ആദ്യ ടെസ്റ്റിലും ഇന്ത്യന്‍ ടീം വിജയം നേടിയിരുന്നു.സ്കോര്‍: ഇന്ത്യ അണ്ടര്‍-19 : എട്ട് വിക്കറ്റിന് 613 ഡിക്ലയേര്‍ഡ്്, ശ്രീലങ്ക: 316, 150.
പ്രതികരിക്കാൻ ഇവിടെ എഴുതുക: