തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഹൈടെക് സെല്ലിലെ ഇ- മെയില്‍ ചോര്‍ത്തല്‍ കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം പാളി. കേസ് പിന്‍വലിക്കാനുള്ള അനുമതിയില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് കോടതി. കേസ് പരിഗണിച്ച തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ആഗസ്റ്റ് 1 ലേക്ക് കേസ് മാറ്റി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ വിശദമായ വാദം കേട്ട ശേഷമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കോടതി പറഞ്ഞു.
ഹൈടെക് സെല്ലിലെ എസ്ഐ ബിജുസലിം, ഷാനവാസ് ഖാന് എന്നിവരുള്‍പ്പെടെ എട്ടുപേരാണ് കേസിലെ പ്രതികള്‍. മതസ്പര്‍ധയുണ്ടാക്കി സംസ്ഥാനത്ത് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. 2012ല്‍ ജേക്കബ് പുന്നൂസ് പോലീസ് മേധാവിയായിരുന്ന കാലത്തായിരുന്നു സംഭവം. രാജ്യസുരക്ഷയെ ബാധിക്കുന്ന ചില ഇ-മെയിലുകള്‍ പരിശോധിക്കാന്‍ ഇന്റലിജന്‍സ് മേധാവി പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനു നിര്‍ദേശം നല്‍കുകയായിരുന്നു.
എന്നാല്‍ മുസ്ലീം മത വിഭാഗക്കാരുടെ ഇ- മെയില്‍ മാത്രം സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നാണ് പ്രതികള്‍ മാധ്യമം വാരികയ്ക്ക് ചില ഫോണ്‍നമ്പരുകള്‍ ഉള്‍പ്പെടെ നല്കി വാര്‍ത്ത നല്‍കിയത്. ഒരു പ്രത്യേക മത വിഭാഗത്തിനെ നിരീക്ഷിക്കുകയാണെന്ന തരത്തില്‍ ബിജു സലിമാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന ഇ-മെയിലുകളായിരുന്നു ചോര്‍ത്തിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കേസ് പിന്‍വലിക്കാന്‍ നീക്കം നടത്തിയിരുന്നു. പോലീസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്മാറി.
എല്‍ഡിഎഫ് അധികാരത്തില്‍ കയറിയതോടെ കേസ് പിന്‍വലിക്കാന്‍ ഷാനവാസ്ഖാന് അപേക്ഷ നല്കി. സര്‍ക്കാര്‍ നിയമവകുപ്പിന്റെയും പോലീസിന്റെയും ഉപദേശം തേടി. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന കേസ് പിന്‍വലിക്കരുതെന്ന് നിയമ സെക്രട്ടറിയും പോലീസും റിപ്പോര്‍ട്ട് നല്കി. കേസ് പിന്‍വലിക്കുന്നത് ഭാവിയില്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ബിജു സലിം വകുപ്പുതല നടപടി നേരിടുന്നതിനാല്‍ കേസ് പിന്‍വലിച്ചാല്‍ ഇയാള്‍ സേനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നിയമോപദേശത്തില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം അവഗണിച്ചാണ് കേസ് പിന്‍വലിക്കാന്‍ ഇന്നലെ അനുമതി തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: