ന്യൂദല്‍ഹി: ബന്ദിപ്പൂര്‍ വഴിയുള്ള രാത്രികാല യാത്രാ നിരോധനം നീക്കാനാകില്ലെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി വ്യക്തമാക്കി. ബന്ദിപ്പൂര്‍ വഴിയുള്ള രാത്രികാല യാത്രാ നിരോധനം നീക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന് ശക്തമായ തിരിച്ചടിയായി വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട്.
സുപ്രീംകോടതി നിര്‍ദേശപ്രകാരം രൂപീകരിച്ച സമിതിയാണ് ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനത്തെ പിന്തുണച്ച് റിപ്പോര്‍ട്ട് നല്‍കിയത്. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയ സെക്രട്ടറി, കേരള, കര്‍ണാടക, തമിഴ്നാട് സംസ്ഥാന പ്രതിനിധികള്‍, ദേശീയ കടുവ സംരക്ഷണ അതോറിറ്റി പ്രതിനിധികള്‍ എന്നിവരാണ് സമിതിയിലുള്ളത്. രാത്രികാലത്തെ സഞ്ചാരത്തിന് മൈസൂരില്‍ നിന്ന് ബദല്‍പാത വേണമെന്നും വിദഗ്ദ സമിതി സുപ്രീം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ സമിതി വ്യക്തമാക്കി.
കര്‍ണാടക, കേരള, തമിഴ്നാട് സംസ്ഥാനങ്ങളുടെ 16 ആര്‍ടിസി ബസുകള്‍ രാത്രി ഒമ്പതിനും രാവിലെ ആറിനുമിടയില്‍ വനത്തിലൂടെ കടത്തിവിടുന്നുണ്ട്. നിലവില്‍ ബദല്‍പാതയായി ഉപയോഗിക്കുന്ന ഹുന്‍സൂര്‍- ഗോണിക്കുപ്പകുട്ട – മാനന്തവാടി പാത വിദഗ്ദ സംഘം സന്ദര്‍ശിച്ചിരുന്നു. കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് 75 കോടി മുടക്കി ഈ പാത നവീകരിച്ചതായും കേരളത്തിലും കര്‍ണാടകയിലും നിന്നുള്ള യാത്രക്കാരും ചരക്കു വാഹനങ്ങളും ഈ പാത പ്രയോജനപ്പെടുത്തുന്നുണ്ടെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
കോഴിക്കോട് – കൊല്ലഗല്‍ ദേശീയപാത 766, കോയമ്പത്തൂര്‍ – ഗുണ്ടല്‍പ്പേട്ട് ദേശീയപാത 181 എന്നീ റോഡുകളിലാണ് ബന്ദിപ്പൂര്‍ വനസങ്കേതത്തില്‍ രാത്രി ഒന്‍പതിനും രാവിലെ ആറിനുമിടയില്‍ രാത്രിയാത്ര നിരോധിച്ച് 2010ല്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: