കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി പദ്ധതി തയാറാക്കിയിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം. മുഹമ്മദ് റിഫ, സനീഷ് എന്നിവരെ ചോദ്യംചെയ്തപ്പോഴാണ് പോലീസിന് ഈ വിവരങ്ങള്‍ ലഭിച്ചത്.
നെട്ടൂര്‍, പള്ളുരുത്തി, ആലുവ എന്നിവിടങ്ങളിലുള്ള സംഘങ്ങള്‍ കൊല നടത്താനായി തയ്യാറായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചു. നെട്ടൂര്‍ ഗ്രൂപ്പിലെ സഹോദരന്മാരടങ്ങുന്ന ഗ്രൂപ്പാണ് സംഘത്തിലെ പ്രധാനികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിലുള്ള മനാഫ്, ഷിജു എന്നിവര്‍ ഒരുമിച്ച് കേരളം വിട്ടതായും പോലീസ് കരുതുന്നു. 15 പേരാണ് ഇതുവരെ പിടിയിലായത്. ഇതില്‍ ഏഴുപേര്‍ കൊലയാളി സംഘത്തിലുണ്ടായിരുന്നവരാണ്.
നെഞ്ചില്‍ കുത്തേറ്റ് ഹൃദയം മുറിഞ്ഞതാണ് അഭിമന്യുവിന്റെ മരണ കാരണം. കരള്‍ വേര്‍പെട്ട നിലയിലായിരുന്നു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കും മുമ്പേ അഭിമന്യു മരണത്തിന് കീഴടങ്ങിയതും മുറിവിന്റെ രീതിയും വച്ചാണ് പ്രൊഫഷണലായി പരിശീലനം സിദ്ധിച്ചവരാണ് കൊല നടത്തിയതെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്.
നെട്ടൂര്‍ സംഘത്തിലെ ഏതാനും പേരെയാണ് ഇനി കിട്ടാനുള്ളത്. റിഫയെ വെള്ളിയാഴ്ച പുലര്‍ച്ചെ സെന്‍ട്രല്‍ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സനീഷിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: