തിരുവനന്തപുരം: ഇടുക്കി ഡാം തുറക്കേണ്ടി വന്നാല്‍ എടുക്കേണ്ട മുന്‍കരുതലുകളുടെ പ്ലാന്‍ തയാറാക്കുകയാണെന്ന് റവന്യൂ അഡീഷണല്‍ സെക്രട്ടറി പിഎച്ച് കുര്യന് അറിയിച്ചു. പ്ലാന്‍ വൈകിട്ട് മുഖ്യമന്ത്രി അധ്യക്ഷനായ സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും ജലസംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വന്നിട്ടില്ല. ഇത്തരത്തില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഒരാഴ്ചക്കുള്ളില്‍ ഇടുക്കി സംഭരണി തുറക്കേണ്ടിവരുമെന്ന് മന്ത്രി എം.എം. മണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 24 മണിക്കൂറിനിടെ ജലശേഖരം 1.82 അടി ഉയര്‍ന്ന് 2392 ലെത്തി, 87.29 ശതമാനം. മുന്‍വര്‍ഷം ഇതേസമയം ഇത് 22.26 ശതമാനം ആയിരുന്നു.
എട്ടടി കൂടി വെള്ളം ഉയര്‍ന്നാല്‍ സംഭരണിയുടെ ഭാഗമായ ചെറുതോണിയിലെ ഷട്ടര്‍ തുറക്കും. അഞ്ച് ഷട്ടറുകളുള്ള ഇവിടെ നിന്ന് വെള്ളം ചെറുതോണി പുഴ വഴി ആറ് മണിക്കൂറിനുള്ളില്‍ ആലുവയിലും പിന്നീട് അറബിക്കടലിലും ചേരും. ലോവര്‍ പെരിയാര്‍, ഇടമലയാര്‍, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ കടന്നാണ് വെള്ളം ഒഴുകുന്നത്. വെള്ളം 2395 അടി എത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും കണ്ട്രോള് റൂം തുറക്കുകയും ചെയ്യും.
1992 ഒക്ടോബര്‍ 11നാണ് മുമ്പ് ചെറുതോണി തുറന്നത്. തുലാമഴയിലാണ് അന്ന് ഇടുക്കി അണക്കെട്ട് 2401 അടി പിന്നിട്ടത്. 1981ല്‍ ഒക്ടോബര്‍ 22നാണ് ഷട്ടര്‍ തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: