കരുനാഗപ്പള്ളി: ഏഴുവയസുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച വിവരം പുറത്തു പറഞ്ഞ അധ്യാപികയെ സ്കൂളില്‍ നിന്നും പുറത്താക്കി. തഴവ ആദിത്യവിലാസം എല്‍പിഎസിലെ താല്‍ക്കാലിക അധ്യാപിക രാജി രാജിനെയാണ് സ്കൂളില്‍നിന്നും പുറത്താക്കിയത്. കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പൊള്ളിച്ച് പരിക്കേല്‍പ്പിച്ചത് പുറംലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് രാജിയും സഹഅധ്യാപകരുമാണ്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച വിവരം പത്തരയോടെ മനസിലാക്കിയ പ്രഥമ അധ്യാപിക ഉള്‍പ്പെടെയുള്ളവര്‍ വിവരം വാര്‍ഡ് മെമ്പറിനെയോ പിടിഎ പ്രസിഡന്റിനെയോ അറിയിക്കാതെ മൂടിവയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. കുറ്റക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്ന് രാജി ഉള്‍പ്പെടെ ചില അധ്യാപകര്‍ ആവശ്യപ്പെട്ടപ്പോഴാണ് ചൈല്ഡ്ലൈനിനേയും പോലീസിനെയും അറിയിച്ചത്.
ശൂരനാട് നോര്‍ത്ത് ചെപ്പള്ളി തെക്കതില്‍ അനീഷിന്റെ രണ്ടാം ഭാര്യ ആര്യയാണ് കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത്. ടിപ്പര്‍ ലോറി ഡ്രൈവറായ അനീഷിന്റെ ആദ്യവിവാഹത്തിലെ കുട്ടിയാണ് പീഡനത്തിനിരയായത്. ഒരാഴ്ചയായി സ്കൂളില്‍ എത്താതിരുന്ന കുട്ടിയുടെ കാലിലെ പാടുകണ്ട അധ്യാപിക വിവരം തിരക്കിയപ്പോള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. സംശയം തോന്നിയ അധ്യാപിക സഹഅധ്യാപികയോട് വിവരം ധരിപ്പിക്കുകയും അവര്‍ വിശദമായി പരിശോധിച്ചപ്പോഴാണ് വയറിലും കാലിലും മറ്റുമായി 11 പൊള്ളിച്ച പാടുകള്‍ കണ്ടത്. തുടര്‍ന്ന് ചോദിച്ചപ്പോള്‍ കുട്ടി സംഭവങ്ങള്‍ വിശദീകരിച്ചു.
ഉടന്‍ തന്നെ ചൈല്ഡ്ലൈന് അധികൃതരെയും പോലീസിനേയും വിവരം അറിയിച്ചു. അച്ഛനേയും രണ്ടാനമ്മയേയും പോലീസ് അറസ്റ്റു ചെയ്തു. കോടതി ഇവരെ റിമാന്‍ഡു ചെയ്തു. കുട്ടിയിപ്പോള്‍ ചൈല്‍ഡ് ലൈന്‍ അധികൃതരുടെ സംരക്ഷണയിലാണ്. പിരിച്ചുവിട്ട അധ്യാപികയ്ക്ക് എല്ലാ നിയമസഹായങ്ങളും നല്‍കുമെന്ന് താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി ഉറപ്പുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: