ന്യൂയോര്‍ക്ക് : യോഗാ ഗുരു ബാബാ രാംദേവിനെ ഇന്ത്യയുടെ ഡൊണാള്‍ഡ് ട്രംപ് എന്ന് വിശേഷിപ്പിച്ച് അമേരിക്കയിലെ മുന്‍നിരപത്രമായ ന്യൂയോര്‍ക്ക് ടൈംസ്. രാംദേവ് ഭാവിയിലെ ശക്തനായ പ്രധാനമന്ത്രി സ്ഥാനാര്ഥിയാവാമെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ബാബാ രാംദേവിനെക്കുറിച്ചുള്ള സുദീര്‍ഘമായ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ വ്യവസായ സാമ്രാജ്യത്തെക്കുറിച്ചും സാമ്പത്തികവും രാഷ്ട്രീയവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആഴത്തില്‍ പരാമര്‍ശിക്കുന്നത്.
”രാംദേവ് ഡൊണാള്‍ഡ് ട്രംപിനുള്ള ഇന്ത്യയുടെ മറുപടിയാണ്. പ്രധാനമന്ത്രിയാവാനാണ് രാംദേവ് ലക്ഷ്യമിടുന്നതെന്നത് ഊഹാപോഹങ്ങള്‍ ഉണ്ട്. ട്രംപിനെപ്പോലെ രാംദേവ് ദശലക്ഷം ഡോളര്‍ ആസ്തിയുള്ള സാമ്രാജ്യത്തെ നയിക്കുന്നു. ട്രംപിനെപ്പോലെപോലെ, രാംദേവ് വേറിട്ട ടെലിവിഷന്‍ വ്യക്തിത്വമാണ്. ബ്രാന്‍ഡിംഗ് അവസരത്തെ ഒരിക്കലും എതിര്‍ക്കാന്‍ രാംദേവിന് കഴിയില്ല. അദ്ദേഹത്തിന്റെ പേരും മുഖവും ഇന്ത്യയില്‍ എല്ലായിടത്തുമുണ്ട്”, ലേഖനത്തില്‍ പറയുന്നു,
രാംദേവിനെ ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ്സുമായി താരതമ്യം ചെയ്യുന്നുണ്ടെങ്കിലും, അവരുടെ വ്യക്തിത്വങ്ങള്‍ ഭിന്നമാണെന്ന് പത്രം പറയുന്നു. ട്രംപിന്റെ പരുക്കനും മറ്റുള്ളവരെ പരിഹസിക്കുകയും ചെയ്യുന്ന സ്വഭാവത്തില്‍ നിന്നും ഭിന്നമായി മറ്റുള്ളവര്‍ക്ക് ആനന്ദം പകരുന്ന പെരുമാറ്റമാണ് രാംദേവിന്റേതെന്നും പത്രം വിലയിരുത്തുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തെയും റോബര്‍ട്ട് വോര്‍ത്ത് എഴുതിയ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹൈന്ദവ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന രാംദേവ്, പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ 2014 ലെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പല അവസരങ്ങളിലും മോദിക്കൊപ്പം അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. മോദിയെ പ്രശംസിക്കുകയും രാജ്യം മോദിക്കൊപ്പം നിലകൊള്ളണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. രാംദേവ് മോദിയെ ‘ഉറ്റസുഹൃത്ത്’ എന്ന് വിളിച്ചിട്ടുണ്ടെന്നും പതഞ്ജലിയുടെ ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍, സൗന്ദര്യവര്‍ധകവസ്തുക്കള്‍, ഭക്ഷണവസ്തുക്കള്‍ എന്നിവയെ പ്രധാനമന്ത്രി പ്രശംസിച്ചിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: