കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിര്‍ത്തിവെക്കാന്‍ ദേശീയപാത അതോറിറ്റിക്ക് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയതോടെ ബദല്‍ മാര്‍ഗ്ഗങ്ങള്‍ക്ക് വഴി തെളിയുന്നു. കേന്ദ്ര നിര്‍ദ്ദേശം ഭൂമാഫിയകള്‍ക്ക് വേണ്ടി ജനകീയ സമരങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന സിപിഎം നേതൃത്വത്തിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്. ബൈപ്പാസ് നിര്‍മ്മിക്കാന്‍ തുടക്കത്തില്‍ കണ്ടെത്തിയ രണ്ട് അലൈന്മെന്റുകള് മാറ്റിവെച്ചാണ് കീഴാറ്റൂര്‍ വയലിലൂടെ നിര്‍മ്മിക്കാന്‍ മൂന്നാമതൊരു അലൈന്മെന്റ് കൂടി തയ്യാറാക്കിയത്. കുപ്പം-കുറ്റിക്കോല്‍ ബൈപ്പാസ് കീഴാറ്റൂര്‍ വയലിലൂടെ നിര്‍മ്മിച്ചാല്‍ ഇരുനൂറ്റി അന്‍പത് ഏക്കറോളം വയലാണ് പൂര്‍ണ്ണമായും നികത്തപ്പെടുക. ഇതിനെതിരെയാണ് കീഴാറ്റൂര്‍ നിവാസികള്‍ വയല്‍ക്കിളികള്‍ എന്ന പേരില്‍ സമരസമിതിയുണ്ടാക്കി ശക്തമായ സമരവുമായി മുന്നോട്ട് വന്നത്.
അറുപത് മീറ്റര്‍ വീതിയില്‍ പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ മണ്ണിട്ട് നികത്തി ദേശീയപാത നിര്‍മ്മിക്കുന്നതോടെ വയല്‍ പൂര്‍ണ്ണമായി ഇല്ലാതാകും. രൂക്ഷമായ കുടിവെള്ള പ്രശ്നം ഉടലെടുക്കുകയും ചെയ്യും. വ്യാപകമായി വയല്‍ നികത്താതെ കീഴാറ്റൂരിന് പുറത്തുകൂടി നിശ്ചയിച്ച അലൈമെന്റില്‍ അവസാന തീരുമാനമെടുക്കാന്‍ 2016 ജൂലൈ 23 ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, സ്ഥലം എംഎല്‍എ ജെയിംസ് മാത്യു, ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. വീട് നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മരവിപ്പിക്കുകയായിരുന്നു.
അലൈന്മെന്റ് മാറ്റി കീഴാറ്റൂര്‍ വഴിയാക്കിയത് ഭൂമാഫിയകളെയും വന്കിടക്കാരെയും സഹായിക്കാനാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. തളിപ്പറമ്പിനും സമീപ പ്രദേശങ്ങളിലുമായി നിരവധി കുന്നുകളാണ് സ്വകാര്യ കുത്തകകള്‍ വാങ്ങിക്കൂട്ടിയത്. കുന്നുകളിടിച്ച് നിരത്തി ഫ്ളാറ്റുകളും കെട്ടിടങ്ങളും പണിയാനുള്ള ഭൂമാഫിയകളുടെ നീക്കം പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്രാമവാസികള്‍ എതിര്‍ത്തതോടെ പരാജയപ്പെടുകയായിരുന്നു. എന്നാല്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാത പണിതാല്‍ ഇതിന്റെ പേരില്‍ കുന്നുകള്‍ പൂര്‍ണ്ണമായും ഇടിച്ച് നിരത്താം. വയല്‍ നികത്താന്‍ പത്ത് ലക്ഷം ലോഡ് മണ്ണ് വേണ്ടിവരും.
സിപിഎം ഗ്രാമമായ കീഴാറ്റൂരില്‍ പ്രദേശവാസികള്‍ ഒന്നടങ്കം രംഗത്തിറങ്ങിയ സമരത്തെ പൂര്‍ണ്ണമായും തള്ളി എന്ത് വില കൊടുത്തും ബൈപ്പാസ് കീഴാറ്റൂര്‍ വയലില്‍ കൂടി തന്നെ കൊണ്ടുവരുമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തതോടെയാണ് പ്രശ്നം ദേശീയശ്രദ്ധ നേടിയത്. ഒരു ഘട്ടത്തില്‍ സമരത്തില്‍ പങ്കെടുത്ത സിപിഎം മെമ്പര്‍മാരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തങ്ങളുടെത് പരിസ്ഥിതിയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും രാഷ്ട്രീയമാണെന്നും തങ്ങളുടെ നിലപാടുകളെ അംഗീകരിക്കുന്ന ആരുമായും സഹകരിക്കുമെന്നുമാണ് കീഴാറ്റൂര്‍ സമര നായകന് സുരേഷ് കീഴാറ്റൂര്‍ ജന്മഭൂമിയോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: