തിരുവനന്തപുരം: യുഡിഎഫിന് കണ്ടകശനിയുടെ സമയമാണെന്ന് കെ.മുരളീധരന് എംഎല്‍എ. പരിഹാരക്രിയ ചെയ്തില്ലെങ്കില്‍ കണ്ടകശനി കൊണ്ടേ പോകൂയെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിനെ എ.കെ.ആന്റണി വിമര്‍ശിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കണമെന്നും മുരളീധരന് പറഞ്ഞു. പ്രതിരോധ വകുപ്പിന്റെ വ്യവസായ പദ്ധതികള്‍ കൊണ്ടുവരാനുളള സാഹചര്യം കേരളത്തില്‍ ഇല്ലെന്നാണ് ആന്റണി വ്യക്തമാക്കിയത്. മുന്‍ സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങള്‍ സംസ്ഥാനത്തു വരുന്നതില്‍ സഹായകരമായ നിലപാടു സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ആലോചിച്ചും ചിന്തിച്ചും അഭിപ്രായ പ്രകടനം നടത്തുന്ന വ്യക്തിയാണ് ആന്റണി. ആന്റണിയുടെ പ്രസ്താവന ഏത് സാഹചര്യത്തിലുള്ളതാണെന്ന് എല്ലാവരും മനസിലാക്കണം. ആന്റണിയെ പ്രകോപിപ്പിച്ചത് ബ്രഹ്മോസിലെ യൂണിയന് പ്രശ്നമല്ലെന്നും മുരളീധരന് വ്യക്തമാക്കി. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ കേവലം വികാരപ്രകടനമായി മാത്രം കാണാനാവില്ല. സ്വയം വിമര്‍ശനത്തിനുള്ള അവസരമായി ഇതിനെ കാണണം.
മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ശരിയാണെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: