ന്യൂദല്‍ഹി: കേരള-കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റി സുപ്രീംകോടതിയെ അറിയിച്ചു. മൈസൂരില്‍ നിന്ന് കേരളത്തിലേക്കുള്ള രാത്രിയാത്രയ്ക്ക് സമാന്തര പാത ഉപയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൈസൂരില്‍ നിന്ന് കുട്ട, ഗോണിക്കുപ്പ വഴി മാനന്തവാടിയിലേക്ക് എത്തുന്നയാണ് സമാന്തര പാത.
രാത്രി ഒന്‍പതു മണി മുതല്‍ രാവിലെ ആറുമണി വരെയാണ് ബന്ദിപ്പൂര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലൂടെയുള്ള ദേശീയപാതയില്‍ യാത്രാ നിരോധനം നിലവിലുള്ളത്. വന്യജീവി സംരക്ഷണത്തിനായി രാത്രിയാത്രാ നിരോധനം തുടരണമെന്നാണ് കടുവാ സംരക്ഷണ അതോറിറ്റിയുടെ നിലപാട്. ബംഗളൂരു-മൈസൂരു, വഴി വയനാട്-കോഴിക്കോട് എത്തുന്ന ദേശീയപാതയാണ് ബന്ദിപ്പൂരിലൂടെ കടന്നുപോകുന്നത്. ഈ വഴിക്ക് പകരം മൈസൂരുവില്‍ നിന്ന് കുട്ട-ഗോണിക്കുപ്പ വഴി മാനന്തവാടിയിലെത്തി കോഴിക്കോട്ടേക്ക് എത്തിച്ചേരാവുന്ന സമാന്തര പാതയിലൂടെ തന്നെ രാത്രിയാത്ര തുടരണമെന്നാണ് അതോറിറ്റിയുടെ ആവശ്യം. കുട്ട-ഗോണിക്കുപ്പ-മാനന്തവാടി റോഡ് 75 കോടി രൂപ ചെലവഴിച്ച് നവീകരിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണ കേന്ദ്രത്തിന്റെ വനമേഖലകള്‍ ഒഴിവാക്കിക്കൊണ്ടുള്ള പുതിയ നാലുവരിപ്പാത ദേശീയപാതാ അതോറിറ്റിയുടെ പരിഗണനയിലുണ്ടെന്ന കാര്യവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
രാത്രിയാത്രാ നിരോധനം സംബന്ധിച്ച പഠനം നടത്തുന്നതിനായി സുപ്രീംകോടതി നിയോഗിച്ച ഉന്നതതല സമിതിയില്‍ ദേശീയ കടുവാ സംരക്ഷണ സമിതി അംഗമാണ്. രാത്രിയാത്രാ നിരോധനം നിയമവിരുദ്ധമാണെന്ന കേരള സര്‍ക്കാരിന്റെ നിലപാട് തള്ളിക്കൊണ്ടാണ് കടുവാ സംരക്ഷണ അതോറിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാത്രിയാത്രാ നിരോധനം തുടരണമെന്ന നിലപാടാണ് കര്‍ണ്ണാടകത്തിനും തമിഴ്നാടിനുമുള്ളത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: