”അദ്ധ്യാപകന് പഠിക്കാത്തതിന് കുട്ടിയെ ശിക്ഷിച്ചു.” അദ്ധ്യാപകന് പഠിക്കാത്തതിന് കുട്ടിയെയാണോ ശിക്ഷിക്കേണ്ടത് എന്നാവും ഈ വാക്യം വായിക്കുന്നവര്‍ക്ക് പെട്ടെന്ന് തോന്നുക. എഴുതിയ ആള് ഉദ്ദേശിച്ചത് പഠിക്കാത്തതിന് കുട്ടിക്ക് അദ്ധ്യാപകനില്‍ നിന്ന് ശിക്ഷകിട്ടി എന്നാണ്. ഒറ്റവാക്കില്‍ അത് വ്യക്തമാക്കണമെങ്കില്‍ ”പഠിക്കാത്തതിന് കുട്ടിയെ അദ്ധ്യാപകന് ശിക്ഷിച്ചു” എന്നെഴുതണം.
”അച്ഛന് മകളെ തല്ലിയതിന് അമ്മയെ ശാസിച്ചു” എന്ന വാക്യത്തിലും ഈ കുഴപ്പമുണ്ട്. ”മകളെ തല്ലിയതിന് അമ്മയെ അച്ഛന് ശാസിച്ചു എന്നെഴുതിയാല്‍ അവ്യക്തത നീങ്ങും”.
അടുത്തടുത്തു വരേണ്ട വാക്കുകളോ വാക്യഭാഗങ്ങളോ അങ്ങനെ വന്നില്ലെങ്കില്‍ അര്‍ത്ഥം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. എഴുതിയ ആള് ഉദ്ദേശിക്കാത്ത അര്‍ത്ഥം വായനക്കാര്‍ക്ക് തോന്നാനും അതിടയാക്കും. വാക്കുകള്‍ സ്ഥാനംതെറ്റി പ്രയോഗിച്ചാലുണ്ടാകുന്ന വാക്യദോഷത്തിന് ‘ദൂരാന്വയം’ എന്ന് പറയും. ദൂരാന്വയം കൊണ്ട് ദുഷ്പ്രതീതിയുണ്ടാക്കുന്ന വാക്യങ്ങള്‍ നമ്മുടെ മാധ്യമങ്ങളില്‍ ഇപ്പോഴും സാധാരണമാണ്.
”ചരക്ക് ലോറി ഇടിച്ചതിനെ തുടര്‍ന്ന് സൈക്കിളിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന ഏഴുവയസുകാരന് മരിച്ചു.” ”സൈക്കിളിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന ഏഴുവയസുകാരന് ചരക്കുലോറി ഇടിച്ചതിനെ തുടര്‍ന്ന് മരിച്ചു എന്നാണ് എഴുതേണ്ടത്.” ”കപ്പല്‍ശാലയില്‍ സാഗര്‍ശക്തി എന്ന കപ്പലില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ കരാര്‍ മേഖലയില്‍ ജോലിചെയ്യുന്ന ഗാന്ധിനഗര്‍ നിവാസിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.”
പദങ്ങളുടെ സ്ഥാനം തെറ്റിയതിനാല്‍ വികൃതമായ വാക്യം. ”കപ്പല്‍ശാലയില്‍ കരാര്‍ മേഖലയില്‍ ജോലിചെയ്യുന്ന ഗാന്ധിനഗര്‍ സ്വദേശിയായ യുവാവ് സാഗര്‍ ശക്തി എന്ന കപ്പലില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഷോക്കേറ്റു മരിച്ചു” എന്നെഴുതിയാല്‍ വായനക്കാര്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കും! ”സാഗര്‍ ശക്തി എന്ന കപ്പലില്‍ ജോലിചെയ്തുകൊണ്ടിരിക്കേ യുവാവ് ഷോക്കേറ്റ് മരിച്ചു. ഗാന്ധിനഗര്‍ സ്വദേശിയായ ഇയാള്‍ കപ്പല്‍ശാലയിലെ കരാര്‍ ജോലിക്കാരനായിരുന്നു”. ഇങ്ങനെ രണ്ടുവാക്യങ്ങളാക്കായില്‍ ഭാഷലളിതവും ശുദ്ധവുമാകും.
”യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ദൃഢപ്രതിജ്ഞ ചെയ്യണമെന്ന് കുട്ടികളെ ഉദ്ബോധിപ്പിച്ചു.” മന്ത്രിയാണോ പ്രതിജ്ഞ ചെയ്യേണ്ടത് ?, ആരും ഒന്ന് സംശിയിച്ച് പോകും. ”ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കുട്ടികള്‍ ദൃഢപ്രതിജ്ഞയെടുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി ഉദ്ബോധിപ്പിച്ചു” എന്നെഴുതിയാല്‍ സംശയം അകറ്റാം. ”സാഹിത്യ അക്കാദമി ഹാളില്‍ അന്തരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് സെമിനാര്‍ നടത്തും.” ”അന്തരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് സാഹിത്യ അക്കാദമി ഹാളില്‍ സെമിനാര്‍ നടത്തും” എന്നാണെഴുതേണ്ടത്.
പദങ്ങള്‍ ഉചിതമല്ലാത്ത സ്ഥാനത്ത് വന്നാല്‍ വാക്യം ചിലപ്പോള്‍ അരോചകവും അപഹാസ്യവുമാകും. എഴുത്തുകാരില്‍ പലരും അതറിയുന്നില്ല. നോക്കുക: ”മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തും. അസോസിയേഷന്റെ സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന് സമര്‍പ്പിച്ചു”. ”കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അക്രമണങ്ങളെക്കുറിച്ച് മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള അസോസിയേഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന് സമര്‍പ്പിച്ചു.” പദക്രമം മാറ്റിയപ്പോള്‍ കാര്യം വ്യക്തമായി.
”കസ്റ്റംസ് അധികൃതര്‍ മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കിലോഗ്രാം സ്വര്‍ണ്ണം ആഭരണശാലയില്‍ നിന്ന് പിടിച്ചെടുത്തു”.
ഈ വാക്യം എഴുതേണ്ടതിങ്ങനെ: ”ആഭരണശാലയില്‍ മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കിലോഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു”. പിണങ്ങി നില്ക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട് വായനക്കാരെ വലയ്ക്കുന്ന വാക്യങ്ങള്‍ പ്രശസ്ത എഴുത്തുകാരുടെ കൃതികളിലും കാണാം.
ഒരു പ്രശസ്ത നോവലില്‍ നിന്ന്:
”സംഗീതജ്ഞനും പണ്ഡിതയുമായിരുന്ന യമുനാബായിജിക്കു കാളിഘട്ടിനു സമീപത്ത് ഉണ്ടായിരുന്ന അടുക്കളപ്പാത്രങ്ങള്‍ കഴുകുകയും തുണി അലക്കുകയും പുരുഷന്മാര് കുളിക്കുകയും ചെയ്യുന്ന ഛാത്താളും മട്ടുപ്പാവില്‍ ചിത്രപ്പണികളുള്ള വാര്‍ത്തെടുത്ത ഇരുമ്പു ഗ്രില്ലുകളുമുള്ള, ബംഗ്ലാവിന്റെ വരാന്തയിലിരിക്കേ, മഴയില്‍ ഇല കുടയായി ചൂടി ഒറ്റച്ചേലയുടുത്തു തലയിലൂടെ സാരിത്തലപ്പു വലിച്ചിട്ടു ഒരു കൈയ്യില്‍ നൂല് പൊട്ടിയ ചുവന്ന പട്ടം നെഞ്ചോടുചേര്‍ത്തു മുഖം വീര്‍പ്പിച്ചു നടന്നുവന്ന ബാലിക പിതാമഹന്റെ ഹൃദയം പിടിച്ചെടുത്തത് അവര്‍ അരങ്ങില്‍ കയറിയപ്പോഴാണ്.”
ഈ വാക്യപ്പെരുമ്പാമ്പിന്റെ വയറ്റില്‍ കുടുങ്ങുന്ന വായനക്കാര്‍ എങ്ങനെ പുറത്തു കടക്കും?.
പിന്കുറിപ്പ്:
വേദിയില്‍ കേട്ടത്:- ”ആദരണീയനായ യോഗം ഉദ്ഘാടനം ചെയ്ത മന്ത്രിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഞങ്ങളുടെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.”
എസ്കെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: