കൊച്ചി: രാജ്യത്ത് ഇതാദ്യമായി അരങ്ങേറിയ ലാ ലിഗ വേള്‍ഡ് പ്രീ സീസണ് ടൂര്‍ണമെന്റില്‍ സ്പാനിഷ് ക്ലബ് ജിറോണ എഫ്സി ജേതാക്കളായി. തുടര്‍ച്ചയായ രണ്ടാം കളിയിലും ജയിച്ചാണ് ജിറോണയുടെ കിരീടധാരണം. ആദ്യ മത്സരത്തില്‍ മെല്‍ബണ്‍ സിറ്റിയെ 6-0ന് തകര്‍ത്ത ജിറോണ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. കളിയുടെ എല്ലാ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ ജിറോണക്കായി എറിക് മോണ്ടെസ്, പെഡ്രോ പോറോ, അലക്സ് ഗ്രാനല്‍, അദായ് ബെനിറ്റ്സ്, അലക്സ് ഗാര്‍ഷ്യ എന്നിവര്‍ ലക്ഷ്യം കണ്ടു.
മെല്‍ബണ്‍ സിറ്റിക്കെതിരെ കളിച്ച ടീമില്‍ നാല് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് ഇന്നലെ ജിറോണക്കെതിരെ കളത്തിലെത്തിയത്. ഗോള്‍കീപ്പര്‍ ധീരജ് സിങ്, നെമന്‍ജ പെസിച്ച്, ഡംഗല്‍, ഹാളിചരണ്‍ നര്‍സാരി എന്നിവര്‍ക്ക് പകരം നവീന്‍ കുമാര്‍, മുഹമ്മദ് റാകിപ്, കറേജ് പെക്കൂസണ്, സക്കീര്‍ മുണ്ടംപാറ എന്നിവര്‍ കളത്തിലെത്തി. അതേസമയം, അടിമുടി മാറിയാണ് ജിറോണ കളത്തിലിറങ്ങിയത്. മെല്‍ബണിനെതിരെ കളിച്ച നിരയില്‍ പെറെ പോണ്‍സ് റിയേര, യുവാന്‍ പെഡ്രോ എന്നിവരെ മാത്രമാണ് ജിറോണ നിലനിര്‍ത്തിയത്.
തുടക്കം മുതല്‍ ജിറോണയായിരുന്നു മുന്നില്‍. പന്തടക്കത്തിലും അവസരങ്ങള്‍ മെനയുന്നതിലും അവര്‍ക്കൊപ്പം എത്താന്‍ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല. അപൂര്‍വ്വമായാണ് ജിറോണ ബോക്സിലേക്ക് പന്ത് എത്തിയതുപോലും. ഒമ്പതാം മിനുറ്റില്‍ കളിയുടെ ഗതിക്കു വിപരീതമായി ബ്ലാസേ്റ്റേഴ്സിനു മികച്ചൊരു അവസരം. ഇടതുവിങ്ങില്‍നിന്ന് പെക്കൂസണ് ബോക്സിലേക്കു പന്ത് നീട്ടി നല്‍കിയെങ്കിലും കൃത്യമായി പന്ത് കാലിലൊതുക്കി ഷോട്ടെടുക്കാന്‍ ബ്ലാസ്റ്റേഴ്സിന്റെ സെര്‍ബിയന്‍ സ്ട്രൈക്കര്‍ സ്റ്റൊജാനോവിച്ചിന് കഴിഞ്ഞില്ല. രണ്ടു മിനിറ്റിനു ശേഷം ഒറ്റയാള്‍ മുന്നേറ്റത്തിനൊടുവില്‍ മാനി തൊടുത്ത ഷോട്ട് ജിങ്കാന് കോര്‍ണറിനു വഴങ്ങി രക്ഷപ്പെടുത്തി. പിന്നാലെ റാകിപിനെ മറികടന്നുള്ള പൊറോയുടെ ഷോട്ട് ക്രോസ്ബാറിനു മുകളിലൂടെ പാഞ്ഞു. 19-ാം മിനിറ്റില്‍ റൂബെന്‍ അല്‍കാറെസ് എടുത്ത ഷോട്ട് നവീന്‍ കുമാര്‍ കൈയിലൊതുക്കി. തൊട്ടടുത്ത മിനുറ്റില്‍ മൈതാനത്തിന്റെ മധ്യഭാഗത്തുനിന്നും കെസിറോണ്‍ കിസിറ്റോ വലതുവിങ്ങിലൂടെ കുതിക്കുന്ന പ്രശാന്തിനെ ലക്ഷ്യമാക്കി പന്ത് നല്‍കിയെങ്കിലും ഏറെ മുന്നോട്ടുപോയതിനാല്‍ പ്രശാന്തിന് പന്ത് പിടിക്കാനായില്ല.
ജിറോണ താരങ്ങള്‍ തുടര്‍ച്ചയായി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഉണര്‍ന്നുകളിച്ച ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തില്‍ തട്ടി പലതും വിഫലമായി. ഗോള്‍ കീപ്പര്‍ നവീന്‍കുമാറും മിച്ച രക്ഷപ്പെടുത്തലുകളുമായി കളംനിറഞ്ഞു. 33 -ാം മിനിറ്റില്‍ അലെക്സ് ഗാര്‍നെലിന്റെ ക്രോസ് കാലി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി. 36-ാം മിനിറ്റില്‍ ബോക്സില്‍ അനസിനെ വെട്ടിയൊഴിഞ്ഞ പൊറോ തൊടുത്ത മികച്ച ഷോട്ട് നവീന്‍ കുമാര്‍ തട്ടിയകറ്റി. അധികം കഴിയും മുന്‍പേ പോണ്‍സിന്റെ ഗോള്‍ശ്രമവും നവീന്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ ജിറോണ ലീഡ് കണ്ടെത്തി. പൊറോ നീട്ടിയ നല്കിയ പന്ത് റാകിപിനെയും മറികടന്ന് കാലില്‍ കൊരുത്ത എറിക് മോെണ്ടെസിന്റെ വകയായിരുന്നു തകര്‍പ്പന്‍ ഗോള്‍. പോസ്റ്റിനു സമാന്തരമായി ലൈനില്നിന്നെടുത്ത കിടിലന്‍ ഷോട്ടാണ് ചെറുതായി വളഞ്ഞ് വലയിലെത്തിയത്.
രണ്ടാം പകുതി ആരംഭിച്ച് എട്ട് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ബ്ലാസ്റ്റേഴ്സ് വലയില്‍ രണ്ടാമതും പന്തെത്തി. 53-ാം മിനിറ്റില്‍ ഡേവിഡ് ടിമോര്‍ കൊപോവി ബോക്സിലേക്ക് നല്കിയ ക്രോസ് സ്വീകരിച്ച് പെഡ്രോ പോറോ പായിച്ച ഷോട്ടാണ് വലയിലെത്തിയത്. നാല് മിനിറ്റിനുശേഷം മൂന്നാം ഗോളും ബ്ലാസ്റ്റേഴ്സ് വഴങ്ങി. പന്തുമായി ഇടതുവിങില്ക്കൂടി മുന്നേറി ബോക്സില്‍ പ്രവേശിച്ച ശേഷം അലക്സ് ഗ്രാനെല്‍ പായിച്ച കിടിലന്‍ ഷോട്ട് നീരവ് കുമാറിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. 61-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടിയെന്ന് തോന്നിച്ചെങ്കിലും പോസ്റ്റ് തടസ്സമായി. പൊപ്ലാറ്റ്നിക്കിനെ ബോക്സിന് പുറത്തുവച്ച് ഫൗള്‍ ചെയ്തതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക്. കിക്കെടുത്തത് പെക്കൂസണ്. പെക്കൂസന്റെ ഷോട്ട് ജിറോണ ഉയര്‍ത്തിയ പ്രതിരോധ മതിലിനുമുകളിലൂടെ പറന്ന് ഗോളിയെയും കീഴ്പ്പെടുത്തിയെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി.
68-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താന്‍ ജിറോണയുടെ അലക്സ് ഗാര്‍ഷ്യയ്ക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരതാരം ബ്ലോക്ക് ചെയ്ത് രക്ഷപ്പെടുത്തി. 73-ാം മിനിറ്റില്‍ നാലാം ഗോളും പിറന്നു. മെതാന മധ്യത്തുനിന്ന് നീട്ടിക്കിട്ടിയ പന്തുമായി ഇടതുവിംഗിലൂടെ മുന്നേറി ബോക്സില്‍ പ്രവേശിച്ച ശേഷം അദായ് ബെനിറ്റ്സ് പായിച്ച തകര്‍പ്പന്‍ ഷോട്ടിന് മുന്നില്‍ ബ്ലാസ്റ്റേഴ്സ് ഗോളി നവീന്‍ കുമാറിന് മറുപടിയുണ്ടായില്ല. നവിന്റെ തലയ്ക്ക് മുകളിലുടെ പന്ത് വലയില്‍. അവസാന നിമിഷം ജിറോണക്ക് പെനാല്‍റ്റി ലഭിച്ചു. ബോക്സിനുള്ളില്‍ വച്ച് അനസിന്റെ കൈയില്‍ പന്ത് തട്ടിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. കിക്കെടുത്ത അലക്സ് ഗാര്‍ഷ്യയുടെ ഷോട്ട് ലക്ഷ്യം തെറ്റാതെ വലയില്‍ കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: