ന്യൂദല്‍ഹി: എസ്എന്‍സി ലാവ്ലിന് അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിചാരണ നേരിടേണ്ടത് അനിവാര്യമാണെന്ന് സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. സിബിഐ കൊച്ചി യൂണിറ്റ് എസ്.പി എ. ഷിയാസ് ഫയല്‍ ചെയ്ത പുതിയ സത്യവാങ്മൂലത്തിലാണ് മുഖ്യമന്ത്രിയെ കേസില്‍ നിന്ന് ഒഴിവാക്കാനാവില്ലെന്നും അഴിമതി നടത്തിയതിന് വ്യക്തമായ തെളിവുണ്ടെന്നും പറയുന്നത്.
ലാവ്ലിന് കരാറില്‍ വരുത്തിയ മാറ്റം അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് അറിയാതെ സാധ്യമാവില്ലെന്ന് സിബിഐയുടെ സത്യവാങ്മൂലത്തിലുണ്ട്. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാറായി മാറിയത് ലാവ്ലിന് കമ്പനിയുടെ അതിഥിയായി പിണറായി വിജയന് കാനഡയിലെത്തിയ സമയത്താണെന്നും സിബിഐ വിശദീകരിക്കുന്നു. സിബിഐയുടെ പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നത് ഇപ്രകാരം:
ജി. കാര്ത്തികേയന് സംസ്ഥാന വൈദ്യുതി മന്ത്രിയായിരിക്കെ 1996 ഫെബ്രുവരി രണ്ടിന് ഒപ്പുവച്ച കണ്‍സള്‍ട്ടന്‍സി കരാര്‍ 1997 ഫെബ്രുവരി പത്തിന് സപ്ലൈ കരാറാക്കിയത് അന്നത്തെ വൈദ്യുതിമന്ത്രി പിണറായിയുടെ പങ്കോടെയാണ്. കരാറില്‍ ഈ മാറ്റം വരുത്തുമ്പോള്‍ ലാവ്ലിന്റെ അതിഥിയായി പിണറായി കാനഡയിലുണ്ട്. തലശ്ശേരിയില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ നിര്‍മിക്കാനുള്ള നിര്‍ദേശവും സന്ദര്ശനസമയത്തുണ്ടായി.
പിണറായി, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരറിയാതെ കരാറില്‍ മാറ്റം വരുത്താനാവില്ല. മൂവരേയും പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ ഹൈക്കോടതി ഇക്കാര്യം പരിഗണിച്ചില്ല. കരാറോടെ ലാവ്ലിന് കമ്പനിക്ക് വലിയ ലാഭവും കെഎസ്ഇബിയ്ക്ക് വന്‍ നഷ്ടവുമുണ്ടായി. പിണറായി അടക്കം മനപ്പൂര്‍വ്വം വരുത്തിയ വീഴ്ചകളാണ് ലാവ്ലിന് കോടികള്‍ നേടിക്കൊടുത്തത്.
പിണറായി അടക്കം മൂന്നുപേരെ ഒഴിവാക്കിയത് തെറ്റായ നടപടിയാണ്. ക്രിമിനല്‍ നടപടിചട്ടത്തിലെ 239 പ്രകാരം സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ക്കും മാര്‍ഗരേഖകള്‍ക്കും വിരുദ്ധമായാണ് പ്രതികളെ വിചാരണ നേരിടുന്നതില്‍ നിന്ന് ഒഴിവാക്കിയുള്ള വിചാരണ കോടതിയുടെ വിധി. ഒരേ കേസിലെ വിവിധ പ്രതികളോട് വ്യത്യസ്ത സമീപനം പാടില്ല.
പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി ഉത്തരവ് കഴിഞ്ഞ ആഗസ്ത് 22ന് ഹൈക്കോടതി ഭാഗികമായി ശരിവച്ചിരുന്നു. പിണറായിക്ക് പുറമേ മോഹനചന്ദ്രന്, എ. ഫ്രാന്‍സിസ് എന്നിവരെയും വെറുതെ വിട്ടിരുന്നു. എന്നാല്‍ ജനറേഷന് വിഭാഗം ചീഫ് എഞ്ചിനീയറായിരുന്ന കസ്തൂരി രംഗ അയ്യര്‍, ആര്.ശിവദാസന്‍, കെ.ജി.രാജശേഖരന് നായര്‍ അടക്കമുള്ള മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരെ മൂന്നു പേരും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ പോലെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ക്രിമിനല്‍ നടപടി ചട്ടം 379 വകുപ്പ് പ്രകാരം ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത നിലപാടെടുക്കാന്‍ കഴിയില്ലെന്നാണ് മൂന്നു പേരുടെയും പ്രധാന വാദം. സുപ്രീംകോടതിയില്‍ ഇവര്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതി നിര്‍ദേശപ്രകാരം സിബിഐ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. ആഗസ്റ്റ് 17ന് സുപ്രീംകോടതി ലാവ്ലിന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: