ഇടുക്കി: ഇടുക്കി ഡാം നിറഞ്ഞ്, ചെറുതോണി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ കാത്തിരിക്കുന്നത് വലിയ പ്രശ്നം. വെള്ളം ഒഴുകിപ്പോകുന്ന വഴികളില്ലൊം വലിയ കൈയേറ്റങ്ങളാണ്. ഇതാണ് ഭീഷണിയാകുന്നത്. ഇവിടം ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധിച്ചു. കൈയേറ്റം കാരണം പലയിടത്തും പുഴയുടെ വീതി കുറഞ്ഞു. വെള്ളം ദിശമാറി ഒഴുകാന്‍ ഇത് കാരണമാകാം. അങ്ങനെയെങ്കില്‍ ഇത് ദുരന്തത്തിന് വഴിവെക്കാം.
വെള്ളത്തിന്റെ അളവ് ഉയരുന്നത് ആയിരക്കണക്കിന് കുടുംബങ്ങളെയും നൂറ് കണക്കിന് വീടുകളെയും ബാധിക്കും. ഏക്കര്‍ കണക്കിന് കൃഷിയും വെള്ളത്തിലാകും. ചെറുതോണി ഡാം ടോപ്പ് മുതല്‍ പനങ്കുട്ടിവരെയുള്ള സ്ഥലമാണ് ഇറിഗേഷന്‍, വൈദ്യുതി, റവന്യൂ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ പരിശോധിച്ചത്. വെള്ളമൊഴുകുന്ന പുഴയുടെ വീതി, തടസ്സങ്ങള്‍, സമീപമുള്ള വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ പരിശോധിച്ച് വിവരം ശേഖരിച്ചു. പെരിയാറിന്റെ തീരദേശങ്ങളിലും വിപുലമായ സര്‍വെ നടത്തി.
ചെറുതോണി ഡാം ടോപ്പ് മുതല്‍ ലോവര്‍ പെരിയാര്‍ വരെയുള്ള പ്രദേശത്തെ പെരിയാറിന്റെ ഇരുകരകളിലുമുള്ള വീടുകള്‍, താമസിക്കുന്ന ആളുകളുടെ എണ്ണം, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കൃഷിയിടം, വൈദ്യുത ലൈനുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ വിവരങ്ങളും സര്‍വെയിലൂടെ ശേഖരിച്ചു. ഉയര്‍ന്ന മേഖലകളില്‍ പെരിയാറിന് മധ്യഭാഗത്തുനിന്നും ഇരു ഭാഗത്തേക്കും 50 മീറ്റര്‍ വീതവും താഴ്ന്ന മേഖലയില്‍ 100 മീറ്റര്‍ വീതവും ദൂരത്തിലാണ് സര്‍വെ ക്രമീകരിച്ചത്.
വിവരം ശേഖരിക്കുന്നതിനോടൊപ്പം സ്ഥലത്തിന്റെ സ്കെച്ച് രേഖപ്പെടുത്തുകയും ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്, ഇടുക്കി ആര്‍ഡിഒ എം.പി. വിനോദ് എന്നിവര്‍ വെള്ളം കയറാനിടയുള്ള പെരിയാര്‍ തീരദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
അനൂപ്. ഒ.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: