കൊച്ചി: ദിലീപിന്റെ വിഷയം അടക്കമുള്ള കാര്യങ്ങളില്‍ സിനിമാതാരങ്ങള്‍ പരസ്യപ്രസ്താവന നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് താരസംഘടനയായ ‘അമ്മ’ സര്‍ക്കുലര്‍ പുറത്തിറക്കി. മാദ്ധ്യമങ്ങളിലൂടെ അനാവശ്യ പ്രസ്താവനകള്‍ നടത്തി സംഘടനയെ അപഹാസ്യരാകരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.
സംഘടനയുമായി ബന്ധപ്പെട്ട പരാതികള്‍ ഉള്ളവര്‍ക്ക് ‘അമ്മ’യുടെ യോഗത്തില്‍ അത് ഉന്നയിക്കാം. പൊതുവേദിയില്‍ പറഞ്ഞ് സംഘടനയെ ഇകഴ്ത്തിക്കാട്ടരുതെന്നും സര്‍ക്കുലറില്‍ പറയുന്നു.രാജിവച്ച നടിമാരുടെ രാജിക്കത്ത് കിട്ടിയതായും അമ്മ സ്ഥിരീകരിച്ചിട്ടുണ്ട്. രമ്യ നമ്പീശന്, ഗീതുമോഹന്‍ദാസ്, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു രാജിവച്ചത്.
തിലകനെതിരായ വിലക്ക് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മകനും നടനുമായ ഷമ്മി തിലകനേയും ദിലീപിനെ തിരിച്ചെടുത്തതിനെതിരെ കത്ത് നല്കിയ സംവിധായകനും നടനുമായ ജോയ് മാത്യുവിനേയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. അടുത്ത മാസം ഏഴിന് നടിമാരായ പദ്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ക്കൊപ്പമുള്ള ചര്‍ച്ചയിലേക്കാണ് ഇരുവരേയും ക്ഷണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: