കോട്ടയം: ലൈംഗിക പീഡനാരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാന്‍ ശ്രമവുമായി സഭ. ബിഷപ്പിനെതിരെ പരാതി നല്കിയ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിച്ച് പരാതി അട്ടിമറിക്കാനാണ് രൂപതയുടെ ശ്രമം. വീടും വസ്തുവും വാഗ്ദാനം ചെയ്താണ് കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററിനെ സ്വാധീനിക്കാന്‍ ശ്രമം നടന്നത്.
ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ച സിഎംഐ സഭയ്ക്ക് കീഴിലുളള ഫാദര്‍ ജെയിംസ് എര്‍ത്തയിലും കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ അനുപമയുമായുളള ടെലിഫോണ്‍ സംഭാഷണം പുറത്തു വന്നത്. 11 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഫോണ്‍സംഭാഷണത്തില്‍ കന്യാസ്ത്രീയ്ക്ക് കാഞ്ഞിരപ്പളളിയിലോ റാന്നിയിലോ വീടും വസ്തുവും വാങ്ങിത്തരാന്‍ രൂപത ഒരുക്കമാണെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം പരാതി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കന്യാസ്ത്രീ പറയുന്നുമുണ്ട്.
ജലന്ധര്‍ രൂപത നേരിട്ടാണ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. ജലന്ധര്‍ രൂപതയുടെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും നല്‍കാനുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് സംഭാഷണത്തില്‍ പറയുന്നത്. പരാതിയില്‍ നിന്ന് പിന്മാറണമെന്നും പ്രശ്നങ്ങളില്‍ ചെന്ന് ചാടേണ്ടെന്നും പറയുന്നു. പരാതി പിന്‍വലിക്കുന്നതിലൂടെ നിലവിലുള്ള ഭീഷണികളില്‍ നിന്ന് രക്ഷപെടാമെന്നും ജെയിംസ് എര്‍ത്തയില്‍ പറയുന്നു.
ഫോണ്‍ സംഭാഷണം പൊലീസിന് കൈമാറുമെന്ന് സിസ്റ്ററുടെ വീട്ടുകാര്‍ പറഞ്ഞു.അതേസമയം മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി ജെയിംസ് എര്‍ത്തയില്‍ മൂന്നുതവണ കുറുവിലങ്ങാട് മഠത്തില്‍ സന്ദര്‍ശനം നടത്തിയതായും അനുപമയുടെ ബന്ധുക്കള്‍ വ്യക്തമാക്കി. ജൂലൈ അഞ്ച്, 11, 28 തീയതികളിലാണ് ജെയിംസ് എര്‍ത്തയില്‍ മഠം സന്ദര്‍ശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: