ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം. കരുണാനിധിയുടെ ആരോഗ്യനില നിലയില്‍ മാറ്റമില്ല എന്ന് സൂചന. പനിയും മൂത്രാശയത്തിലെ അണുബാധയുമാണ് ആരോഗ്യസ്ഥിതി വഷളാകാന്‍ കാരണമായത്. അണുബാധ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുമില്ല. അതേസമയം കരുണാനിധി ചികിത്സയില്‍ കഴിയുന്ന ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിക്കു സമീപം സുരക്ഷയ്ക്കായി 2,000 പോലീസുകാരെ വിന്യസിച്ചു. ഏത് അവസ്ഥയേയും നേരിടുന്നതിനാണ് കൂടുതല്‍ പോലീസിനെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്.
ഏതു നിമിഷവും പ്രവര്‍ത്തിക്കുന്ന വിധത്തില്‍ സേനയെ സജ്ജമാക്കി നിറുത്തണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാന നഗരങ്ങളിലും റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റേഷനുകളിലും തമിഴ്നാട് സ്പെഷല്‍ പോലീസ് ബറ്റാലിയനെയും സുരക്ഷയ്ക്കായി വിന്യസിച്ചു.
പോലീസിനു പുറമേ ആശുപത്രിക്കു സമീപം കമാന്‍ഡോ ഫോഴ്സിനേയും റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനേയും നിയോഗിച്ചിട്ടുണ്ട്. കരുണാനിധിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അണികള്‍ അക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്നത്.
ശനിയാഴ്ച പുലര്‍ച്ചെയാണ് രക്തസമ്മര്‍ദം ക്രമാതീതമായി താഴ്ന്നതിനെ തുടര്‍ന്നു കരുണാനിധിയെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം സാധാരണ നിലയില്‍ ആയെങ്കിലും, ആരോഗ്യനിലയില്‍ കാര്യമായ മാറ്റമില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
പ്രിയ നേതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വാര്‍ത്തയറിഞ്ഞ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡിഎംകെ പ്രവര്‍ത്തകര്‍ ചെന്നൈയിലേക്കു പ്രവഹിക്കുകയാണ്. ‘കലൈജ്ഞര്‍ വാഴ്ക’ മുദ്രാവാക്യങ്ങള്‍ മുഴക്കി ഇന്നലെ രാത്രി മുതല്‍ ആശുപത്രിക്കു മുന്നില്‍ നൂറുകണക്കിനാളുകള്‍ തടിച്ചു കൂടിയിട്ടുണ്ട്.
അതേസമയം, ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: