കോഴിക്കോട്: മതതീവ്രവാദത്തിനെതിരായ പ്രതികരണത്തില്‍ സാംസ്കാരിക പ്രവര്‍ത്തകരും മതേതര രാഷ്ട്രീയ പാര്‍ട്ടികളും ഇരട്ടത്താപ്പ് വെച്ചു പുലര്‍ത്തുകയാണെന്ന് പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍. കോഴിക്കോട് ടൗണ്‍ഹാളില്‍ നടന്ന ചേകന്നൂര്‍ മൗലവി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്‍ബുര്‍ഗിയും പാന്‍സാരയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടപ്പോള്‍ പ്രതികരിച്ചവരാരും കോയമ്പത്തൂരില്‍ യുക്തിവാദിയായ ഫറൂക്ക് എന്ന ചെറുപ്പക്കാരനെ മുസ്ലിം തീവ്രവാദികള്‍ കൊലപ്പെടുത്തിയപ്പോള്‍ മിണ്ടിയില്ല. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ അപരവല്‍ക്കരിക്കപ്പെട്ടവരാണെന്നും അതുകൊണ്ട് മുസ്ലിം തീവ്രവാദത്തെ എതിര്‍ക്കേണ്ടതില്ലെന്നുമുള്ള സാംസ്കാരിക ബുദ്ധിജീവികളുടെ വാദം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ചേകന്നൂര്‍ മൗലവി മുസ്ലിം വ്യക്തിഗത നിയമ ബഹിഷ്ക്കരണത്തിനാണ് ശ്രമിച്ചിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ചേകന്നൂരിന്റെ സ്ഥാനത്ത് ഏതെങ്കിലും മുഖ്യധാര മുസ്ലിം നേതാവായിരുന്നു കൊല്ലപ്പെട്ടതെങ്കില്‍ ഇടതും വലതുമുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ശക്തമായി പ്രതികരിച്ചേനേ. എന്നാല്‍ വോട്ട് ബാങ്കില്ലാത്തതിനാല്‍ ചേകന്നൂരിന് വേണ്ടി ആരും രംഗത്തിറങ്ങിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കുട്ടിക്കാലത്ത് നല്കുന്ന മതപഠനമാണ് മുസ്ലിംങ്ങളെ മൗലികവാദികളാക്കി മാറ്റുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച സിനിമാ സംവിധായകന് അലി അക്ബര്‍ പറഞ്ഞു.
കേരള യുക്തിവാദി സംഘം പ്രസിഡന്റ് കെ.എന്‍. അനില്‍ കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി.പി.എ. അസീസ് മൗലവിയുടെ വ്രതാനുഷ്ഠാനങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. ചേകന്നൂരിന്റെ കുടുംബാംഗങ്ങളെയും വി.എം. കുട്ടിയേയും ആദരിച്ചു. കോയമ്പത്തൂരില്‍ കൊല്ലപ്പെട്ട യുക്തിവാദി പ്രവര്ത്തകന് ഫറൂക്കിന്റെ പിതാവ് ആര്. ഹമീദ്, ജാമിദ ടീച്ചര്‍, ഡോ. ജലീല്‍, സി.പി.എ. അസീസ് മൗലവി, ബീരാന് കുട്ടി കുനിയില്‍, എന്‍.ടി.എ. കരിം, കെ.കെ. അബ്ദുള്‍ അലി, മഹമൂദ്, സാലിം ഹാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: