മലപ്പുറം: മതവിമര്‍ശനത്തിന്റെ പേരില്‍ ഇസ്ലാം മതമൗലികവാദികള്‍ ചേകന്നൂര്‍ മൗലവിയെ തട്ടികൊണ്ടുപോയി കൊന്നിട്ട് ഇന്നലെ കാല്‍നൂറ്റാണ്ട് തികഞ്ഞു. ഇസ്ലാമിലെ ദുരാചാരങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ രക്തസാക്ഷിയായ കേരളത്തിലെ ആദ്യ വ്യക്തിയാണ് ചേകന്നൂര്‍. കൊല ചെയ്യപ്പെട്ടതാണെന്ന് ഉറപ്പാണെങ്കിലും ഇതുവരെ മൃതദേഹം പോലും കണ്ടെത്താനായിട്ടില്ല.
മലപ്പുറം ജില്ലയിലെ എടപ്പാളിന് സമീപമുള്ള ചേകന്നൂരില്‍ 1936ലാണ് ചേകന്നൂര്‍ മൗലവിയുടെ ജനനം. മുഹമ്മദ് എന്നാണ് പേരെങ്കിലും പിന്നീട് ചേകന്നൂര്‍ മൗലവിയെന്ന് അറിയപ്പെട്ടു. പാരമ്പര്യരീതിയില്‍ മതം പഠിപ്പിക്കുകയും പരിശീലിക്കുകയും ചെയ്ത മൗലവി ശാന്തപുരം ഇസ്ലാമിയ കോളേജിലും എടവണ്ണ, ജാമിഅ നദ്വിയ കോളേജിലും അധ്യാപകനായി ജോലി ചെയ്തിരുന്നു. നിലപാടുകളുടെ പേരില്‍ തന്നെയാണ് ആ സ്ഥാപനങ്ങളില്‍ നിന്ന് വിടപറയേണ്ടി വന്നത്. 1967ല്‍ ‘ചേകന്നൂര്‍ പക്ഷം’ ആരംഭിച്ചു. വിദ്യാഭ്യാസവും സാമൂഹികസേവനവുമാണ് പ്രധാനമെന്നാണ് അദ്ദേഹം എന്നും വാദിച്ചത്. മുസ്ലീം മതത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ട മൗലവി മതവാദികളുടെ കണ്ണിലെ കരടായിരുന്നു.
1993 ജൂലൈ 29ന് രാത്രി ഒരുകൂട്ടം അനുയായികള്‍ക്കൊപ്പം പോയ മൗലവിയെ പിന്നീട് ആരും കണ്ടിട്ടില്ല. കൊലപാതകികള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ മൗലവിയുടെ സംഘത്തില്‍ നുഴഞ്ഞു കയറിയിരുന്നു. 29ന് രാത്രിയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പുമായെത്തിയ സംഘം മൗലവിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം ഒരു സ്ഥലത്ത് കുഴിച്ചുമൂടി. പക്ഷേ കൃത്യം നടത്തി പ്രതികള്‍ പോയതിന് ശേഷം മൃതദേഹം അവിടെ നിന്ന് മാറ്റി. അത് ആരാണെന്നോ മൃതദേഹം എവിടേക്കാണ് മാറ്റിയതെന്നോ ഇന്നുവരെ കണ്ടെത്താനായിട്ടില്ല.
ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ആകെ ഒന്‍പത് പ്രതികളാണ് ഉണ്ടായിരുന്നത്. മൗലവിയുടെ ഭാര്യ ഹവ്വ ഉമ്മയും ജോലിക്കാരന് ജബ്ബാറും അടക്കം 36 സാക്ഷികളും. കേസ് പതിനേഴ് വര്‍ഷം നീണ്ടു. ഹവ്വ ഉമ്മയും ജബ്ബാറും ഒഴികെ 34 സാക്ഷികളും കൂറുമാറി. ഒടുവില്‍ 2010 സപ്തംബര്‍ 30ന് ഒന്നാം പ്രതി വി.വി. ഹംസക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചു. ബാക്കിയുള്ള എട്ടുപേരെയും കോടതി വെറുതെവിട്ടു. പോലീസും സര്‍ക്കാരും കൊലപാതകികളെയും മതമൗലികവാദികളെയും സംരക്ഷിച്ചു. ചേകന്നൂരിന്റെ കൊലപാതകത്തേക്കാള്‍ ഭീകരമായ സംഭവങ്ങള്‍ വീണ്ടും കേരളത്തില്‍ ആവര്‍ത്തിക്കാന്‍ കാരണം ഈ ഉദാസീനതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: