കോഴിക്കോട്: തന്റെ മകനെ അവര്‍ എന്തിന് കൊലപ്പെടുത്തി എന്ന ചോദ്യമാണ് ഈ പിതാവ് ഉന്നയിക്കുന്നത്. താന്‍ മതത്തിലോ ദൈവത്തിലോ വിശ്വസിക്കുന്നില്ലെന്നും താന്‍ ആരുടെയും അടിമയല്ലെന്നും തനിക്ക് അടിമകളില്ലെന്നുമാണ് അവന് വിളിച്ചു പറഞ്ഞത്. അതിനാണവര്‍ അവനെ കൊലപ്പെടുത്തിയത്…
കോയമ്പത്തൂരില്‍ മുസ്ലീം മതമൗലികവാദികള്‍ കൊലപ്പെടുത്തിയ എച്ച്. ഫാറൂഖിന്റെ പിതാവ് ആര്. ഹമീദിന്റെ വാക്കുകളാണിത്. ചേകന്നൂര്‍ മൗലവി അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെത്തിയപ്പോള്‍ ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു ഹമീദ്.
മനുഷ്യന് ആരുടെയും അടിമയല്ലെന്നാണ് അവന് പറഞ്ഞുകൊണ്ടിരുന്നത്. അതിനാണ് അവരവനെ മൃഗീയമായി കഴുത്തറുത്ത് കൊന്നത്. അവന്റെ ഗതി മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ആഗ്രഹം മാത്രമേ തനിക്കുള്ളൂ എന്നു പറയുമ്പോള്‍ ഹമീദിന്റെ വാക്കുകള്‍ ഇടറി. ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകനായിരുന്നു യുക്തിവാദികൂടിയായ എച്ച്. ഫാറൂഖ്.
മതത്തിനെതിരെ, ദൈവത്തിനെതിരെ സംസാരിച്ചു എന്നാണ് അവര്‍ അവന്റെ പേരില്‍ ആരോപിച്ച കുറ്റം. തന്റെ ചിന്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതിന്റെ പേരിലായിരുന്നു ഫാറൂഖിനെ കൊലപ്പെടുത്തിയത്. ഇ.വി. രാമസ്വാമി നായ്ക്കരുടെ ആരാധകനായിട്ടായിരുന്നു ഫാറൂഖ് വളര്‍ന്നത്. അങ്ങിനെയാണ് ദ്രാവിഡര്‍ വിടുതലൈ കഴകത്തിലെത്തുന്നത്. ദൈവത്തിനും മതത്തിനും ജാതിക്കും താന്‍ എതിരാണെന്നും ഒരു മനുഷ്യനും താന്‍ എതിരല്ലെന്നും ആവര്‍ത്തിക്കുന്ന നിരവധി പോസ്റ്റുകളാണ് അദ്ദേഹത്തിന്റേതായി ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. മാനവികതയ്ക്കുവേണ്ടിയാണ് താന്‍ നിലകൊള്ളുന്നതെന്നാണ് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. പലരും പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും തന്റെ നിലപാടില്‍ നിന്ന് മാറാന്‍ ഫാറൂഖ് തയ്യാറായില്ല.
2017 മാര്‍ച്ച് 16 ന് രാത്രി പതിനൊന്ന് മണിയോടെ അടുത്ത സുഹൃത്ത് ഫാറൂഖിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് അവന് തിരിച്ചെത്തിയില്ല. ദയയുടെ കണികപോലും കാണിക്കാതെ ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തുന്നതിനായി സൗഹൃദം നടിച്ച് കൂടെ കൂടിയതാണെന്നും ആരോപണമുണ്ട്. കേസ് അന്വേഷണം പൂര്‍ത്തിയായി പ്രതികള്‍ക്ക് കനത്ത ശിക്ഷ കിട്ടുമെന്നുറപ്പാണെന്നും ഈ പിതാവ് പറയുന്നു. കോയമ്പത്തൂരിലാണ് ഹമീദും കുടുംബവും താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: