പാക്കിസ്ഥാനില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇമ്രാന് ഖാന്റെ തെഹ്രീക് എ ഇന്‍സാഫ് ഏറ്റവും വലിയ പാര്‍ട്ടിയായി; അവര്‍ അധികാരത്തിലേറുമെന്ന് തീര്‍ച്ചയുമായി. ഒരു ജനാധിപത്യ ഭരണകൂടത്തിന് കീഴില്‍ അഞ്ചുവര്‍ഷത്തിന് ശേഷം ഇങ്ങനെ ഒരു തിരഞ്ഞെടുപ്പിലൂടെ ഭരണമാറ്റമുണ്ടാവുന്നു എന്നതാണ് പാക് ഭക്തന്മാര് ഉയര്‍ത്തിക്കാണിക്കുന്നത്. സാങ്കേതികമായി അത് ശരിയാണ് താനും.
എന്നാല്‍ പതിവുപോലെ പാക്കിസ്ഥാനില്‍ നടന്നത് പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ‘വോട്ടെടുപ്പ് പ്രഹസന’മാണ് എന്ന് കരുതുന്നവര്‍ അനവധിയാണ്. അതെന്തായാലും നമ്മുടെ അയല്‍രാജ്യത്ത് ഇത്തരമൊരു ഭരണമാറ്റം ഉണ്ടായിരിക്കുന്നു. ഇമ്രാന് ഖാന് പ്രധാനമന്ത്രിയാവുന്നു. അത് ഇന്ത്യയെ എങ്ങനെയാണ് ബാധിക്കുക; എന്തെങ്കിലും പ്രതീക്ഷക്ക് വകയുണ്ടോ… ഇമ്രാന് ഖാന് നടത്തിയ ചില പരസ്യ പ്രസ്താവനകളെ എത്രകണ്ട് വിശ്വസിക്കാം… ഇതൊക്കെ സൂക്ഷ്മമായി വിശകലനം ചെയ്യേണ്ട സമയമായോ എന്നതറിയില്ല. എന്നാല്‍ ഇന്ത്യക്ക് അതൊക്കെ ആലോചിക്കാതെ പോകാനുമാവില്ലല്ലോ.
ക്രിക്കറ്ററായ ഇമ്രാന് ഖാന്റെ ആരാധകരായി ലക്ഷങ്ങളുണ്ടാവും; ഇന്ത്യയില്‍ പോലും. ലോകം കണ്ട മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാള്‍; മികച്ച ഓള് റൗണ്ടര്‍; ‘സ്വിങ്ങിന്റെ സുല്‍ത്താന്‍’ എന്ന് ഇമ്രാന് വിശേഷിപ്പിക്കപ്പെട്ടത് ആ ബൗളിങ്ങിന്റെ സൗന്ദര്യം കൊണ്ടുകൂടിയാണ്; അദ്ദേഹത്തിന്റെ യോര്‍ക്കറുകളെ ഭയപ്പെടാത്തവര്‍ അക്കാലത്ത് ഒരു ടെസ്റ്റ് ടീമിലുമുണ്ടായിട്ടില്ല. നല്ലൊരു നായകനായിരുന്നു ഇമ്രാന്. നെഞ്ചുനിവര്‍ത്തിനിന്ന് ടീമിനെ നയിക്കുന്നത് കണ്ടിട്ടുണ്ട്.
അതിനപ്പുറം ടീമിനെ ഒറ്റക്കെട്ടായി നിലനിര്‍ത്താന്‍ കഴിഞ്ഞ നായകനുമാണ്. മാത്രമല്ല ഒരു പുതിയ തലമുറയെ അദ്ദേഹം വാര്‍ത്തെടുത്തു… തന്നേക്കാള്‍ മികച്ച ഫാസ്റ്റ് ബൗളര്‍മാരായി വഖാര്‍ യൂനുസിനെയും വാസിം അക്രത്തെയും ലോകോത്തര നിലവാരമുള്ള ബാറ്റ്സ്മാന്മാരായി ജാവേദ് മിയാന്‍ദാദ്, ഇന്‍സമാം ഉല് ഹഖ് തുടങ്ങിയവരെയൊക്കെയും വളര്‍ത്തി വലുതാക്കിയത് ആരാണെന്ന് പറയേണ്ടതില്ലല്ലോ. ക്രിക്കറ്റില്‍ ചുരുക്കമായി കാണുന്ന അത്തരമൊരു നേതൃഗുണം ഇമ്രാന് ഇന്നിപ്പോള്‍ പാക്കിസ്ഥാന് വേണ്ടി പ്രയോജനപ്പെടുത്താനാവുമോ എന്നതാണ് പ്രധാനം.
മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയി പറയുന്നത് കേട്ടിട്ടുണ്ട്, ‘നമുക്ക് സുഹൃത്തുക്കളെ മാറ്റാം, പക്ഷെ അയല്‍ക്കാരനെ മാറ്റാനാവില്ലല്ലോ’ എന്ന്. അത് പാക്കിസ്ഥാനെ ഉദ്ദേശിച്ചാണ് എന്ന് വ്യക്തം. ഒരു രാജ്യത്ത് സമാധാനം നിലനില്‍ക്കുന്നത് അവരുടെ ആഭ്യന്തര സ്ഥിതിഗതികള്‍ കൊണ്ടുമാത്രമല്ല, അതിലേറെ ബാഹ്യമായുള്ള ശാന്തതയുടെ കൂടെ അടിസ്ഥാനത്തിലാണ് എന്ന് വിചാരിച്ച നേതാവായിരുന്നു അദ്ദേഹം.
ലാഹോര്‍ ബസ് യാത്രയ്ക്കും ആഗ്ര ഉച്ചകോടിക്കും മറ്റും ഇന്ത്യ തയ്യാറായത് ആ ചിന്തകൊണ്ടുതന്നെയാണ്. അക്കാലത്ത് കുറെയേറെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു; ലാഹോര്‍ ബസ് യാത്ര കഴിഞ്ഞപ്പോള്‍ ത് കേട്ടതാണ്. അന്ന് അവിടെയുണ്ടായ സംയുക്ത പ്രസ്താവനയില്‍ കശ്മീര്‍ പരാമര്‍ശിച്ചതേയില്ലായിരുന്നു എന്നതോര്‍ക്കുക. ജമ്മു കശ്മീര്‍ ഒഴികെയുള്ള വിഷയങ്ങളില്‍ ഇരു രാജ്യങ്ങളും ശദ്ധയൂന്നുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യണം എന്നതായിരുന്നു വാജ്പേയിയുടെ ചിന്ത; തല്ക്കാലം മാധാനമുണ്ടാവട്ടെ എന്ന് ആഗ്രഹിച്ചു.
കശ്മീര്‍ പരാമര്‍ശിക്കാതെ ഒരു സംയുക്ത പ്രസ്താവന എന്നത് ഇന്ത്യയേക്കാള്‍ ഇസ്ലാമാബാദിന് പ്രശ്നമായിരുന്നു എന്നതുമോര്‍ക്കുക. എന്നാല്‍ വാണിജ്യ വ്യാപാര രംഗത്ത് ഊന്നല്‍ നല്‍കുക; പരസ്പര വിശ്വാസം വളര്‍ത്തുക; കശ്മീര്‍ അടക്കമുള്ള മറ്റു പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുക… ഇതിനായിരുന്നു അന്ന് വാജ്പേയി ഊന്നല്‍ നല്‍കിയത്.
എന്നാല്‍ അതൊന്നും വിജയിച്ചില്ല എന്നത് ചരിത്രത്തിന്റെ ഭാഗമാണ്താനും. ലാഹോര്‍ യാത്ര കഴിഞ്ഞപ്പോഴാണ് കാര്‍ഗില്‍ യുദ്ധമുണ്ടായത്; ആ യുദ്ധത്തിന് കളമൊരുക്കിയ പര്‍വേസ് മുഷറഫ് പിന്നീട് പാക് പ്രസിഡന്റായി; അപ്പോഴാണ് ആഗ്ര ഉച്ചകോടിക്ക് ഇന്ത്യ വേദിയൊരുക്കിയത്. പക്ഷെ, പിന്നാലെ ദല്‍ഹിയില്‍ പാര്‍ലമെന്റ് ആക്രമണമുണ്ടായി. രാഷ്ട്രീയ നേതൃത്വത്തിന് മാത്രമല്ല ഒരു മുന്‍ പട്ടാളമേധാവി പാക് ഭരണാധികാരിയായപ്പോഴും സൈന്യത്തെയും ഐഎസ്ഐയെയും നിയന്ത്രിക്കാനും നിലക്ക് നിര്‍ത്താനും കഴിഞ്ഞിരുന്നില്ല എന്നല്ലേ അത് കാണിക്കുന്നത്. അതോ ഇവരെല്ലാം ഒന്നിച്ചുനിന്ന് കളിക്കുകയായിരുന്നു എന്നോ?.
ഇത് സൂചിപ്പിച്ചത് ഒരിക്കലും പാക്കിസ്ഥാനുമായി സംസാരിക്കുന്നതിന് ഇന്ത്യ എതിരായിരുന്നില്ല എന്നത് ഓര്‍മ്മിപ്പിക്കാനാണ്. ഇപ്പോള്‍ ഇമ്രാന്ഖാന് പറയുന്നത്, ‘ഇന്ത്യ ഒരടി മുന്നോട്ട് വെച്ചാല്‍ രണ്ടടി വെക്കാന്‍’ തയ്യാറാണ് എന്നാണ്. നരേന്ദ്ര മോദി അത്തരം ചിന്തകളില്‍ മുന്‍പ് വിശ്വാസമര്‍പ്പിച്ചതാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറുന്ന മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ നവാസ് ഷെരിഫ് അടക്കമുള്ള അയല്‍വാസികളെ ക്ഷണിച്ചതല്ലേ. പിന്നീട് പലവട്ടം പലവിധത്തില്‍ ശ്രമിച്ചു; എന്നാല്‍ ആ നീക്കങ്ങള്‍ കുറച്ചെങ്കിലും ഫലപ്രദമാക്കണമെന്ന് പാക്കിസ്ഥാന് തോന്നിയില്ല.
രണ്ട് രാജ്യങ്ങളിലെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ക്ക് യോഗം ചേരാന്‍ ബാങ്കോക്ക് തിരഞ്ഞെടുക്കേണ്ടിവന്നതും പ്രധാനമാണ്. ഇന്ത്യയിലല്ല തടസ്സമുണ്ടായത്; ഇസ്ലാമാബാദിലാണ്; അത്തരമൊരു കൂടിക്കാഴ്ച നടത്തുന്നതിനെതിരെ പാക് സൈന്യം നടത്തിയ നീക്കങ്ങള്‍ കൊണ്ടാണ്. ഇമ്രാന് ഖാന്റെ പ്രസ്താവന ഗൗരവത്തിലെടുക്കുന്നതിന് മുന്‍പ് ഇതൊക്കെ ഓര്‍ക്കണം.
ഇമ്രാന് സര്‍ക്കാര്‍ നേരിടാന്‍ പോകുന്ന പ്രധാന പ്രശ്നങ്ങള്‍ ഭീകരതയും സാമ്പത്തിക പരാധീനതയുമാവും. പാക് ഖജനാവ് ഏതാണ്ടൊക്കെ കാലിയാണ്; കടത്തില്‍ മുങ്ങിനില്ക്കുന്ന ഭരണകൂടമാണ് അവിടത്തേത് എന്നര്‍ത്ഥം. മുന്‍പ് അമേരിക്ക പലപ്പോഴും ധനസഹായം ചെയ്തിരുന്നു. എന്നാല്‍ ഇന്നിപ്പോള്‍ നയാപൈസ അവിടെനിന്ന് കിട്ടുന്നില്ല. പിന്നെ കൂടെയുള്ളത് ചൈനയാണ്. അവര്‍ അമേരിക്ക ചെയ്തിരുന്നത് പോലെ പണമൊഴുക്കാന്‍ തയ്യാറായിട്ടില്ല; അതിനവര്‍ക്ക് കഴിയുകയുമില്ല. ബീജിംഗ് കുറെ നിക്ഷേപം അവിടെ നടത്തുന്നുണ്ട്. ഗ്വാഡര്‍ തുറമുഖം, ചൈന-പാക് വാണിജ്യ ഇടനാഴി എന്നിവയൊക്കെ. അതൊക്കെ ചൈനീസ് പദ്ധതികളാണ്. അതുകൊണ്ട് പ്രത്യക്ഷത്തില്‍ പാക്കിസ്ഥാന് വലിയ സാമ്പത്തിക നേട്ടമൊന്നുമുണ്ടാവുന്നില്ല. മാത്രമല്ല അത് വലിയ രാഷ്ട്രീയ സാമ്പത്തിക ബാധ്യതയായി ഭാവിയില്‍ മാറുകയും ചെയ്യും.
ഇത്തരമൊരു സാഹചര്യത്തില്‍ വാണിജ്യ രംഗത്ത് കാതലായ മാറ്റം വരുത്തിയെ തീരൂ എന്നതാണ് ഇമ്രാന്ഖാന് നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്ന്. അവിടെ അവര്‍ക്ക് ആശ്രയിക്കാനാവുക ഇന്ത്യയെയാണ്. വിപണി വികസിപ്പിക്കുന്നതില്‍ ഇന്ത്യക്ക് ഈ അയല്‍വാസി ഒരു നല്ല സ്രോതസ് തന്നെയാണ്. അവരില്ലെങ്കിലും ഇന്ത്യയ്ക്ക് അന്നം മുടങ്ങില്ല; എന്നാല്‍ ഇന്ത്യ സഹായിച്ചില്ലെങ്കില്‍ പലതുകൊണ്ടും പ്രതിസന്ധിയിലാവുന്ന അവസ്ഥയിലാണ് പാക്കിസ്ഥാന്. അതാണ് ഇമ്രാന് ഖാന് തിരിച്ചറിഞ്ഞിരിക്കുന്നത്.
വാണിജ്യ ഇടപാടുകള്‍ തുടരുന്നതില്‍ ഇന്ത്യയ്ക്ക് വിയോജിപ്പ് ഉണ്ടാവേണ്ട കാര്യമില്ല. വാഗാ അതിര്‍ത്തി നമ്മള് മുന്‍പ് അതിനായി തുറന്നിട്ടുമുണ്ട്. രണ്ട് പക്ഷത്തേയും അലട്ടുന്ന കശ്മീര്‍ പ്രശ്നത്തില്‍ പിന്നീട് സമാധാനപരമായി ചര്‍ച്ചയാവാം. പക്ഷേ, അതിര്‍ത്തിയില്‍ ശാന്തിയും സമാധാനവും ഉണ്ടാവണം. അതിര്‍ത്തിയിലൂടെ പാക് സൈന്യം കൊടുംഭീകരരെ ഇവിടേക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കുമ്പോള്‍, അതിര്‍ത്തികളില്‍ പാക് സേന വെടിയുതിര്‍ക്കുമ്പോള്‍, തീവ്രവാദ പ്രസ്ഥാനങ്ങള്‍ പാക് അധീന കശ്മീരില്‍ അടക്കം ഭീകര പരിശീലന ക്യാമ്പുകള്‍ നടത്തുമ്പോള്‍, കശ്മീരിലെ വിഘടനവാദികളെ ഇസ്ലാമബാദ് സഹായിക്കുമ്പോള്‍… എങ്ങനെയാണ് ഇന്ത്യ സമാധാനത്തോടെ ചര്‍ച്ചകള്‍ക്ക് തയ്യാറാവുക.
ഇനി ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇമ്രാന് ഖാന് കഴിയുമോ; പലതുകൊണ്ടും സംശയമാണ്. സൈന്യത്തിന്റെ ‘നോമിനി’ ആയിട്ടാണ് അദ്ദേഹം അധികാരത്തിലേക്ക് എത്തുന്നത് എന്ന സൂചനകള്‍ അതില്‍ പ്രധാനമാണ്. രണ്ട്: പാര്‍ലമെന്റില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമില്ല; അതുകൊണ്ട് മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും. ഈ ‘മറ്റുള്ളവര്‍’ എന്ന് കാണുന്ന അന്‍പതോളം പേരില്‍ കൊടും ഭീകരരും തീവ്രവാദികളുമുണ്ട്. അവരെ പിണക്കാന്‍ പുതിയ പ്രധാനമന്ത്രിക്കാവില്ല എന്ന് വ്യക്തം. മൂന്ന്: അതിലേറെ, ഇമ്രാന് അടുത്തകാലത്തു സ്വീകരിച്ചുപോന്ന, ഭീകരര്‍ക്ക് അനുകൂലമായ, താലിബാന് പക്ഷം ചേര്‍ന്നുള്ള, നിലപാടുകള്‍. ഇതൊക്കെക്കൊണ്ട് തന്നെ ഇന്ത്യക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്,
ഇന്ത്യക്ക് തന്നെ വിശ്വസിക്കാം എന്നൊക്കെ കാണിച്ചുകൊടുക്കേണ്ട ചുമതല ഇമ്രാന് ഖാന് തന്നെയാണ്. അതായത്, ഒരു കാലത്ത് ലോകോത്തര ബാറ്റ്സ്മാന്‍മാരെയൊക്കെ വിറപ്പിച്ച ഇമ്രാന് ഇനി ലോകോത്തര ഭീകരരെയും അവര്‍ക്കൊപ്പം നിന്ന് തുള്ളുന്ന പാക് സൈനിക മേധാവികളെയും നിലക്ക് നിര്‍ത്താനെങ്കിലും കഴിയണം. പക്ഷേ, സാധ്യത കുറവാണ്. അതുകൊണ്ടുതന്നെ ഇന്ത്യ-പാക് ബന്ധത്തില്‍ വലിയ മാറ്റമൊന്നും ഉടനെ പ്രതീക്ഷിക്കാനാവില്ലതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: