ക്രൈസ്തവ സമുദായത്തിന്റെ പ്രതിനിധികളും നേതാക്കളുമെന്ന മട്ടില്‍ ഈ സമുദായത്തിന്റെ സാമൂഹിക-രാഷ്ട്രീയ നിലപാടുകള്‍ സഭാമേലദ്ധ്യക്ഷന്മാര് തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്?. ആരാണ് അവര്‍ക്ക് അതിന് അധികാരം നല്‍കിയത്. അനധികൃതമായ ഇന്നത്തെ കീഴ്വഴക്കത്തിനെതിരെ കാര്യവിവരമുള്ള സഭാപൗരന്മാര്‍ ചിന്തിക്കണം.
സഭയുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുകയെന്നതാണ് സഭാ മേലദ്ധ്യക്ഷന്മാരുടെ കര്‍ത്തവ്യം. അതിനുപകരം ക്രൈസ്തവസമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ കാര്യങ്ങളില്‍ ഒരു സ്ഥാനിയെന്ന നിലയില്‍ അഭിപ്രായം പറയാനോ ഉപദേശിക്കാനോ ഇടയലേഖനങ്ങളോ സര്‍ക്കുലറുകളോ ഇറക്കാനോ സഭാദ്ധ്യക്ഷന്മാര്‍ക്കോ വൈദികര്‍ക്കോ എന്താണ് അവകാശം?. അത്തരം നീക്കങ്ങളെ തുറന്നെതിര്‍ക്കാനും അപലപിക്കാനും ക്രൈസ്തവസമൂഹം തയ്യാറാകണം. ആദ്ധ്യാത്മിക കാര്യങ്ങളെന്ന മട്ടില്‍ സമൂഹത്തിന്റെ ഭൗതികകാര്യങ്ങളില്‍ ഇടപെടാന്‍ നാമിവരെ അനുവദിച്ചതുകൊണ്ടാണ്, ആദ്ധ്യാത്മികത ചോര്‍ന്ന് വെറുമൊരു ഭൗതികസ്ഥാപനമായി സഭ ഇന്നു മാറിയത്. ഈ സാഹചര്യത്തില്‍ ദല്‍ഹി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അനില്‍ കൂട്ടോ അടുത്തിടെ പുറത്തിറക്കിയ ഇടയലേഖനത്തെ അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്.
ഇടയലേഖനത്തിലെ പ്രസക്തഭാഗം താഴെ ചേര്‍ക്കുന്നു.
‘നമ്മുടെ ഭരണഘടനയില്‍ പ്രതിഷ്ഠിതമായിട്ടുള്ള ജനാധിപത്യ തത്ത്വങ്ങള്‍ക്കും രാജ്യത്തിന്റെ മതേതര ഘടനയ്ക്കും ഭീഷണിയുയര്‍ത്തുന്ന പ്രക്ഷുബ്ധമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിന് നാമിപ്പോള്‍ സാക്ഷ്യംവഹിക്കുകയാണ്. 2019 ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി നമ്മുടെ രാജ്യത്തിനുവേണ്ടി ഒരു പ്രാര്‍ത്ഥനായജ്ഞത്തിനു തുടക്കമിടാം… ആഴ്ചതോറും വെള്ളിയാഴ്ചകളില്‍, കുറഞ്ഞത് ഒരു നേരത്തെ ആഹാരമെങ്കിലും ഉപേക്ഷിച്ചുകൊണ്ട് ഉപവസിക്കണമെന്നും പ്രായശ്ചിത്തങ്ങളും എല്ലാവിധ ത്യാഗപ്രവൃത്തികളും ചെയ്ത് നമ്മുടെയും രാജ്യത്തിന്റെയും ആദ്ധ്യാത്മിക നവീകരണത്തിനുവേണ്ടി കാഴ്ചവയ്ക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ എല്ലാ പള്ളികളിലും സന്ന്യാസാശ്രമങ്ങളിലും സ്ഥാപനങ്ങളിലും ഒരു മണിക്കൂര്‍ ദിവ്യകാരുണ്യാരാധന നടത്തി രാഷ്ട്രത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണം’. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഇടയലേഖനവും എന്ന് നിസ്സംശയം പറയാം.
എത്രതന്നെ പ്രാര്‍ത്ഥനയും ഭക്തിയും നിറച്ചാണ് ഈ ഇടയലേഖനമെഴുതിയിരിക്കുന്നതെങ്കിലും, 2019-ല്‍ പുതിയൊരു സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് ഇന്നു രാജ്യം ഭരിക്കുന്ന ബിജെപിക്കെതിരെ ഒന്നിക്കുക എന്ന സന്ദേശമാണിതിലുള്ളത്. അതായത്, തന്റെ വ്യക്തിപരമായ രാഷ്ട്രീയവീക്ഷണത്തെ, തന്റെ പദവി ദുരുപയോഗം ചെയ്ത് ആദ്ധ്യാത്മിക പ്രബോധനമെന്നമട്ടില്‍ ദൈവികപരിവേഷത്തോടെ വിശ്വാസികളിലേക്കു എത്തിക്കുകയാണ് അദ്ദേഹം ചെയ്തത്. പൊതുസമൂഹത്തിനുമുമ്പില്‍ ഈ പരിവേഷമൊന്നും ചെലവാകില്ല. അവരതിലെ നഗ്നമായ മതരാഷ്ട്രീയം കണ്ടെത്തി. ചുരുക്കത്തില്‍, വടികൊടുത്ത് അടിമേടിച്ചതുപോലെയായി കാര്യങ്ങള്‍.
മെത്രാന്മാരാണ് ക്രൈസ്തവസമൂഹത്തിന്റെ നേതാക്കള്‍ എന്നു ധരിച്ചുവച്ചിരിക്കുന്ന ചില ക്രിസ്ത്യന്‍ ബുദ്ധിജീവികളും രാഷ്ട്രീയമുതലെടുപ്പ് മുന്നില്‍ക്കണ്ട് വാലാട്ടിനില്‍ക്കുന്ന ചില രാഷ്ട്രീയനേതാക്കളും മാത്രമാണ് ആര്‍ച്ചുബിഷപ്പിനെ പിന്തുണച്ചത്. ഒരു മെത്രാന്റെയോ, കര്‍ദ്ദിനാളിന്റെയോ വിവേകശൂന്യമായ ഒരു ഇടയലേഖനമോ പ്രസ്താവനയോ വന്നാല്‍, അതിലൂടെയെല്ലാം അവമതിയുണ്ടാകുന്നതും വര്‍ഗ്ഗീയതയും ദേശദ്രോഹവുമൊക്കെ ആരോപിക്കപ്പെടുന്നതും ആ സഭാമേലധ്യക്ഷന്മാരുടെമേല്‍ മാത്രമല്ല. മൊത്തം ക്രൈസ്തവസമുദായത്തിന്റെ മേലാണ് എന്നതാണു പ്രശ്നം. കൂടാതെ, പ്രാര്‍ത്ഥനയുടെ പേരില്‍ വിശ്വാസികളില്‍ കയറിപ്പറ്റുന്ന സാമൂഹികവും രാഷ്ട്രീയവുമായ പുരോഹിതാശയങ്ങള്‍ ഒരുപക്ഷേ, ക്രൈസ്തവരെ ദേശവിരുദ്ധരും അന്യമതദ്വേഷികളും മതഭ്രാന്തന്മാരും ആക്കിയെന്നുംവരാം.
സ്വയം ശാക്തീകരിക്കാനുള്ള, ആര്‍ജ്ജിക്കാനുള്ള, പ്രവണതയാണ് ഭൗതികതയുടെ പ്രധാന ലക്ഷണം. ആദ്ധ്യാത്മികതയുടെ ലക്ഷണമാകട്ടെ, സ്വന്തം ശക്തി അപരനുവേണ്ടി വേണ്ടെന്നുവയ്ക്കാനുള്ള, ത്യജിക്കാനുള്ള പ്രവണതയും. ഈ മാനദണ്ഡം വച്ചുനോക്കിയാല്‍, ആളെക്കൂട്ടിയും സംഘടിച്ചും വെട്ടിപ്പിടിച്ചും ഒന്നിനൊന്നു ശക്തരാകാന്‍ പരിശ്രമിക്കുന്ന മത വിഭാഗങ്ങളെ ഭൗതികമതങ്ങള്‍ എന്നു വിലയിരുത്തേണ്ടിവരും. ശക്തി വര്‍ദ്ധിപ്പിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടുകൂടി ആയതിനാല്‍ രാഷ്ട്രീയമതങ്ങളെന്നും ഇവയെ വിശേഷിപ്പിക്കാം. എന്നാല്‍, പാരാവാരംപോലെ പരന്നുകിടക്കുന്ന ഇന്ത്യയുടെ ദാര്‍ശനിക ഭൂമികയില്‍ വളര്‍ന്നുവന്ന ഇന്ത്യന്‍ മതസ്ഥര്‍, ആ ദര്‍ശനങ്ങള്‍ അവര്‍ക്കു പകര്‍ന്നുനല്‍കിയ മൂല്യബോധത്തില്‍ ജീവിക്കുകയാണ് ചെയ്തത്. ഇന്ത്യന്‍ മതസ്ഥര്‍ കൂടുതല്‍ ആദ്ധ്യാത്മികരായിരുന്നു എന്നു സാരം. അവര്‍ മതാടിസ്ഥാനത്തില്‍ ശക്തിയാര്‍ജ്ജിക്കാനോ സംഘടിക്കാനോ അടുത്തകാലംവരെ തുനിഞ്ഞില്ല എന്നോര്‍ക്കണം. മാത്രമല്ല, എല്ലാ മതദര്‍ശനങ്ങളും ഒരേ പരമസത്യത്തിന്റെ വ്യത്യസ്ത ആവിഷ്കാരങ്ങളാണെന്ന ബോധ്യത്തില്‍ സര്‍വ്വമത സമഭാവനയോടുകൂടി അവയെയെല്ലാം സ്വാഗതം ചെയ്തിരുന്നുതാനും.
എന്നാല്‍ അങ്ങനെ സ്വാഗതം ചെയ്യപ്പെട്ട് ഇന്ത്യന്‍ മണ്ണില്‍ വേരുറപ്പിച്ച ഇത്തരം മത വിഭാഗങ്ങള്‍ മതപരമായി സംഘടിക്കാന്‍ അവരുടെ കൂട്ടരെ നിര്‍ബന്ധിതരാക്കി. പിന്നീട് ‘മതേതരത്വം തകരുന്നേ’, ‘ന്യൂനപക്ഷാവകാശം നിഷേധിക്കുന്നേ’, ‘ദളിത്പീഡനം നടക്കുന്നേ’, ‘മനുഷ്യാവകാശധ്വംസനം നടത്തുന്നേ’, ‘ഭരണഘടന തകര്‍ക്കുന്നേ’ എന്നെല്ലാം, ആരോപിച്ച് സ്വയംപ്രഖ്യാപിത മത നേതാക്കളും രംഗത്തെത്തി. കടിക്കാത്ത പട്ടിയുടെ വായില്‍ കോലിട്ടു കുത്തി കടിവാങ്ങിയിട്ട് കടിച്ച പട്ടിക്കെതിരെ കല്ലെറിയുന്നതുപോലെയാണിത്.
അതുകൊണ്ട്, ‘ആരെങ്കിലും നിന്നില്‍ കുറ്റം ആരോപിച്ചാല്‍, നീതിപീഠത്തിലേക്ക് അയാളുമൊത്തു പോകുംവഴി നീ അയാളുമായി വേഗത്തില്‍ ഒത്തുതീര്‍പ്പിലെത്തുക’ (മത്താ: 5-25,26) എന്നുള്ള യേശുവിന്റെ അനുരഞ്ജനമാര്‍ഗ്ഗം സാമൂഹിക തലത്തിലും സ്വീകരിക്കണം. അവനവനെയെന്നതുപോലെ അപരനെയും, സ്വസമുദായത്തെയെന്നപോലെ ഇതരസമുദായങ്ങളെയും, സ്വന്തം മതത്തെയെന്നപോലെ മറ്റു മതങ്ങളെയും കാണാനും കരുതാനുമുള്ള തെളിഞ്ഞ കാഴ്ച കണ്ടെത്തണം.
മറ്റു മതസ്ഥരെ അവമതിച്ചതും അവരുടെ നന്മയെ ചൂഷണം ചെയ്തതും തെറ്റായിരുന്നുവെന്നു ഇവര്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇതിലൂടെ ഇവിടുത്തെ ഭൂരിപക്ഷ മതസമൂഹത്തിനില്ലാത്ത പ്രത്യേക അവകാശങ്ങള്‍ പൊതുസമൂഹത്തിന്റെ ചെലവില്‍ നേടിയെടുത്തതിലെ അധാര്‍മ്മികത ബോധ്യമാകും. ‘ഇന്ത്യന്‍ക്രൈസ്തവ’രെന്ന നിലയില്‍ ദളിത് ക്രൈസ്തവര്‍ക്ക് ലഭ്യമാകുമായിരുന്ന സംവരണാവകാശങ്ങള്‍ തട്ടിത്തെറിപ്പിച്ചതിലെ വഞ്ചനയും ദളിത് പീഡനവും, അങ്ങനെ നേടിയെടുത്ത ന്യൂനപക്ഷാവകാശം കേവലം പുരോഹിതാവകാശമാക്കി മാറ്റിയതിലെ നെറികേടും എത്രയോ അക്രൈസ്തവമായിരുന്നെന്ന് അപ്പോള്‍ നാം കണ്ടെത്തും. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളേണ്ടവരല്ല ക്രൈസ്തവര്‍. മറിച്ച്,സമാധാനം സ്ഥാപിക്കുന്നതിനും നീതിക്കുവേണ്ടി പീഡയനുഭവിച്ച്, കരുണയോടും ഹൃദയശുദ്ധിയോടും ധീരതയോടുംകൂടി സമൂഹത്തില്‍ നിലകൊള്ളേണ്ടവരാണ് ക്രൈസ്തവര്‍ എന്നും നാം അറിയും.
അങ്ങനെയെങ്കില്‍ ഭാരതം വീണ്ടും സനാതനധര്‍മ്മത്തിന്റെ കര്‍മ്മഭൂമിയായി, സര്‍വ്വമതങ്ങളെയും മതസ്ഥരെയും സ്വീകരിച്ചാനയിക്കുന്ന പുണ്യഭൂമിയായി, മാറും. ഇതു സാധ്യമാകണമെങ്കില്‍, സഭാമേലദ്ധ്യക്ഷന്മാരുടെ സമുദായരാഷ്ട്രീയത്തിന്റെയും പ്രാര്‍ത്ഥനാരാഷ്ട്രീയത്തിന്റെയും പ്രകോപനവഴികളില്‍ പതിയിരിക്കുന്ന അപകടം ക്രൈസ്തവസമൂഹം തിരിച്ചറിയേണ്ടതുണ്ട്. ഒപ്പം, അഹന്തയും ദുരഭിമാനവും മാറ്റിവച്ച്, അനുരഞ്ജനമെന്ന യേശുവിന്റെ സുരക്ഷിതവഴിയിലേക്കു തിരിയേണ്ടതുമുണ്ട്.
(കേരള കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനത്തിന്റെ
‘സത്യജ്വാല’ മാസികയുടെ പത്രാധിപരാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: