ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ ലാംബാക്ക് ദ്വീപില്‍ ഭൂകമ്പം. പതിനാലുപേര്‍ മരിച്ചു. ഇന്നലെ രാവിലെ ആറു മണിയോടെയായിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മരണസംഖ്യ കൂടിയേക്കാമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുകയാണ്.നൂറോളം പേര്‍ക്ക് പരിക്കേറ്റു.
ദ്വീപിന്റെ വടക്കുള്ള മത്താരം നഗരത്തില്‍ നിന്ന് അമ്പതു കിലോമീറ്റര്‍ മാറിയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മുപ്പതു സെക്കന്‍ഡ് മാത്രമാണ് ഭൂകമ്പം തുടര്‍ന്നത്. ടൂറിസ്റ്റ് കേന്ദ്രത്തിലെ ഹോട്ടലുകളിലെ നീന്തല്‍ക്കുളങ്ങളില്‍ തിരമാലയടിക്കുന്നതു പോലെ വെള്ളം ഉയര്‍ന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. എന്നാല്‍ സുനാമി മുന്നറിയിപ്പ് ഔദ്യോഗികമായി നല്‍കിയിട്ടില്ല.
ഇതിന്റെ തുടര്‍ച്ചയായി 66 ചെറുചലനങ്ങളുമുണ്ടായി. മണ്ണിടിച്ചിലിനു സാധ്യതയുള്ളതിനാല്‍ ടൂറിസ്റ്റ് കേന്ദ്രത്തിന് അടുത്തുള്ള പര്‍വതത്തിലേക്കുള്ള ട്രക്കിങ് നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: