ന്യൂദല്‍ഹി: തുടര്‍ച്ചയായ മഴയില്‍ യമുനാ നദിയിലെ ജലനിരപ്പ് ഉയരുന്നു. അപകട ഭീഷണിയിലായ നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് വീടുകള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിയത്. ഹരിയാനയിലും ഹിമാചല്‍പ്രദേശിലും കനത്ത മഴ തുടരുന്നതിനാലാണ് വെള്ളം അപകടകരമായി ഉയര്‍ന്നത്. യമുനയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ശനിയാഴ്ച മുതല്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴ തുടര്‍ന്നാല്‍ ആയിരക്കണക്കിനാളുകളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹരിയാനയിലെ ഹതിനികുണ്ട് അണക്കെട്ടിലെ ജലം തുറന്ന് വിടേണ്ടി വന്നതും പ്രതിസന്ധി വര്‍ധിപ്പിച്ചു.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവര്‍ അടിയന്തര യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നദീതീരത്ത് താമസിക്കുന്നവരെ സന്ദര്‍ശിച്ചു. എല്ലാ എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരോടും ഉദ്യോഗസ്ഥരോടും കണ്ട്രോള് റൂമുമായി ബന്ധം നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അപകട സൂചികയോട് അടുത്ത് ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേമാണെന്ന് യമുനാനഗര്‍, കര്‍ണാല്‍, പാനിപത് ജില്ലാ കളക്ടര്‍മാര്‍ ഖട്ടാറെ അറിയിച്ചിട്ടുണ്ട്.
ജീവന് നഷ്ടപ്പെടുകയോ വീടുകള്‍ വെള്ളത്തിലാവുകയോ ചെയ്തിട്ടില്ല. എന്നാല്‍ വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. കാര്‍ഷിക വിളകള്‍ക്കുണ്ടായ നഷ്ടം കണക്കാക്കുന്നതിന് പ്രത്യേക സര്‍വെ നടത്തുമെന്ന് ഖട്ടാര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് ഉടന്‍ തന്നെ സാമ്പത്തിക സഹായം നല്‍കും. ഇന്‍ഷ്വര്‍ ചെയ്തവര്‍ക്ക് ഫസല്‍ ബീമാ യോജന പദ്ധതി പ്രകാരവും അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേകമായും സഹായം ലഭ്യമാക്കും. ശനിയാഴ്ച രാത്രി മുതലാണ് ജലനിരപ്പ് വര്‍ധിച്ചു തുടങ്ങിയത്. ദല്‍ഹി, ഹരിയാന സംസ്ഥാനങ്ങള്‍ പ്രളയ സാധ്യത മുന്നില്‍ക്കണ്ട് മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: