ന്യൂദല്‍ഹി: ദോക് ലാമില്‍ ചൈനയുടെ പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ സദാ സജ്ജമാണെന്ന് ഇന്ത്യന്‍ സേന, മാത്രമല്ല പ്രദേശത്ത് അസാധാരണ പ്രവര്‍ത്തനങ്ങളൊന്നും തന്നെ ചൈന നടത്തുന്നില്ലെന്നും സേന അറിയിച്ചു. കഴിഞ്ഞ ദിവസം യുഎസ് പ്രതിനിധിസഭാ സമ്മേളനത്തില്‍ യുഎസ് വനിതാ പ്രതിനിധി ദോക് ലാമില്‍ ചൈന വീണ്ടും അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ഇതിനെ ചെറുക്കാന്‍ ഇന്ത്യയോ ഭൂട്ടാനോ സമയോചിത ഇടപെടല്‍ നടത്തുന്നില്ലെന്നും ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സൈന്യം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ, ചൈന, ഭൂട്ടാന് എന്നീ രാജ്യങ്ങള്‍ക്കിടയിലുള്ള 100 ചതുരശ്ര കിലോമീറ്റര്‍ ടോര്‍സ നുല്ലഹ് ത്രിജംഗ്ഷന്റെ അതിര്‍ത്തി മറികടന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്തിയെന്നതിന് ഇതുവരെ ചൈനയും സ്ഥിരീകരണം നല്‍കിയിട്ടില്ല. ഇവിടെ ഏതെങ്കിലും രീതിയിലുള്ള കടന്നുകയറ്റമുണ്ടായാല്‍ സേനയ്ക്ക് അറിയാന്‍ സാധിക്കും. മൂന്നു സേനകളുടെയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇപ്പോഴിവിടെ നടക്കുന്നത്. സൈനിക പോസ്റ്റുകളിലുള്ള സൈനികര്‍ക്ക് മാറ്റമുണ്ടാകുമ്പോള്‍ തസ്തികകള്‍ താല്‍ക്കാലികമായി ഇരട്ടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.
ദോക്ലാമിന്റെ മേധാവിത്വം ഇന്ത്യയാണ് കൈയാളുന്നത്. ചൈന ഇവിടെ മിസൈലുകളും മറ്റും എത്തിച്ചിട്ടുണ്ടെങ്കിലും ഇത് തൊടുക്കാനുള്ള സ്ഥലം പോലും ചൈനയുടെ കൈവശമില്ല. ഏതെങ്കിലും രീതിയിലൊരു നീക്കമുണ്ടായാല്‍ തുടക്കത്തിലെ സൈന്യം അറിയുമെന്നും സേന വ്യക്തമാക്കി. മാത്രമല്ല, ഭൂട്ടാനും അതിര്‍ത്തിയില്‍ ചൈനീസ് നീക്കത്തെ നിരീക്ഷിക്കാന്‍ മതിയായ സേനയെ വിന്യസിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ദോക് ലാമില്‍ ചൈന അനധികൃത പ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. ഇതിന് 73 ദിവസത്തിനു ശേഷമാണ് അയവു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: