ചെന്നൈ: കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു സന്ദര്‍ശിച്ചു. തമിഴകത്തിന്റെ പ്രിയപ്പെട്ട കലൈഞ്ജരുടെ ആരോഗ്യനില കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ ദിവസം അതീവഗുതരാവസ്ഥയിലാരുന്നെങ്കിലും അതില്‍ നിന്ന് നേരിയ മാറ്റമുണ്ടായിരുന്നു. കരുണാനിധിയുടെ ആരോഗ്യനില അതേ അവസ്ഥയില്‍ തുടരുന്നു എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് ഇന്നലെ ഉച്ചയ്ക്ക് അദ്ദേഹത്തെ കണ്ടതിനു ശേഷം ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു.
തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ഉപരാഷ്ട്രപതിക്കൊപ്പമുണ്ടായിരുന്നു. മകന് എം.കെ. സ്റ്റാലിന് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുമായി വെങ്കയ്യ സംസാരിച്ചു.
നിരവധി പ്രമുഖര്‍ ഇന്നലെയും കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ആല്‍വാര്‍പെട്ടിലെ ആശുപത്രിക്കു മുന്നിലേക്ക് ഡിഎംകെ അണികള്‍ ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കി. ഇന്നലെ അവധി ദിവസമായിരുന്നതിനാല്‍ അണികളുടെ പ്രവാഹമായിരുന്നു. സംസ്ഥാന വ്യാപകമായി ജാഗ്രത പാലിക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രിയിലും പരിസരത്തുമായി രണ്ടായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇവര്‍ക്കു നേതൃത്വം നല്‍കുന്നത്. രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയാണ് തൊണ്ണൂറ്റിനാലുകാരനായ കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റിയത്.
ബിജെപി നേതാക്കളായ മുരളീധര്‍ റാവു, തമിഴിശൈ സൗന്ദര്രാജന്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, നടന് സത്യരാജ് തുടങ്ങി നിരവധി പേര് ഇന്നലെ ആശുപത്രിയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: