മോസ്ക്കോ: ഇന്ത്യയുടെ മുന്‍ ദേശീയ ചാമ്പ്യന്‍ സൗരഭ് വര്‍മ റഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടി. ഫൈനലില്‍ ജപ്പാന്റെ കോകി വനാറ്റബേയെ പരാജയപ്പെടുത്തി.
ആദ്യ ഗെയിംമില്‍ തോറ്റ വര്‍മ ശക്തമായ തിരിച്ചുവരവിലൂടെയാണ് ലോക 119 റാങ്കുകാരനായ കോകിയെ തോല്‍പ്പിച്ച്് ചാമ്പ്യനായത്. ഒരു മണിക്കൂര്‍ നീണ്ട മത്സരത്തില്‍ 19-21, 21-12, 21- 17 എന്ന സ്കോറിനാണ് വര്‍മ ജയിച്ചുകയറിയത്.
രണ്ടാം സീഡായ ഇന്ത്യയുടെ രോഹന് കപൂര്‍ – കുഹു ഗാര്‍ഗ് മിക്സഡ് ഡബിള്‍സ് ടീം ഫൈനലില്‍ പൊരുതിത്തോറ്റു. റഷ്യയുടെ വ്ളാഡ്മിര്‍ ഇവാനോവ് – മിന് യുങ് കിം നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഇന്ത്യന്‍ ടീമിനെ തോല്‍പ്പിച്ചു. സ്കോര്‍ 19-21, 17-21.
ബെംഗളൂരുവില്‍ നടന്ന അഖിലേന്ത്യ സീനിയര്‍ റാങ്കിങ് ടൂര്‍ണമെന്റില്‍ സൗരഭ് വര്‍മ കിരീടം നേടി. ഈ വിജയത്തോടെ വര്‍മ ഏഷ്യാഡിനുളള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
2016ല്‍ ചൈനീസ് തായ്പേയി ഗ്രാന്‍ഡ് പ്രീയില്‍ സ്വര്‍ണം നേടി. ബിറ്റബര്ജര് ഓപ്പണില്‍ സൗരഭ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
തന്റെ അടുത്ത ലക്ഷ്യം ഏഷ്യന്‍ ഗെയിംസാണെന്ന് റഷ്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തിനുശേഷം സൗരഭ് വര്‍മ പറഞ്ഞു. കളി മെച്ചപ്പെടുത്താനായി പരിശ്രമിച്ചുവരുകയാണ്. ചില മേഖലകളില്‍ കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്. അതിനുളള ശ്രമത്തിലാണ്.
കോകിക്കെതിരായ ഫൈനല്‍ കടുത്തതായിരുന്നു. വിജയിക്കാനായതില്‍ സന്തോഷമുണ്ട്. ഈ സീസണില്‍ തന്റെ ആദ്യ വിജയമാണിത്. ഈ വിജയം ആത്മവിശ്വാസം ഉയര്‍ത്തും, വര്‍മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: