കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘം ബുധനാഴ്ച പഞ്ചാബിലേക്ക് പുറപ്പെടും.
ബിഷപ്പിനെ ചോദ്യം ചെയ്യാനായി ജലന്ധറിലേക്കെത്തുന്ന വിവരം അന്വേഷണസംഘം പഞ്ചാബ് പോലീസിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ബിഷപ്പിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും ഇതുവരെ ചോദ്യം ചെയ്യാത്തതില്‍ അന്വേഷണ സംഘത്തിനെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. വൈദ്യപരിശോധനഫലത്തില് കന്യാസ്ത്രി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ജലന്ധര്‍ ബിഷപ്പ് 13 തവണ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് കന്യാസ്ത്രി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
കുറവിലങ്ങാട് മഠത്തിലെത്താന്‍ ബിഷപ്പ് ഉപയോഗിച്ച ബിഎംഡബ്ലു കാര്‍ ഹാജരാക്കണമെന്നും അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരാതിക്കാരിയേയും കന്യാസ്ത്രികളെയും സ്വാധിനിക്കാന്‍ മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ വൈദികനായ ജെയിംസ് എര്‍ത്തല ശ്രമം നടത്തിയതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പരാതി പിന്‍വലിച്ചാല്‍ ജലന്ധര്‍ രൂപത സഹായിക്കുമെന്നും ഭൂമിയും മഠവും അടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നും വൈദികന് വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: