കൊച്ചി: ജീവിത മാര്‍ഗത്തിനായി മീന്‍ വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥിനി ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച സംഭവത്തില്‍ ഒരാളെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം കടയ്ക്കല്‍ ജെഎസ് വൈയാനം മന്‍സിലില്‍ സിയാദിനെയാണ് പാലാരിവട്ടം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.
ചേര്‍ത്തലയില്‍ നിന്നാണ് സിയാദിനെ പാലാരിവട്ടം പോലീസ് പിടികൂടിയത്. വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖ്, ഗുരുവായൂര്‍ പുന്നയൂര്‍ക്കുളം ചെറായി പൈനാട്ടായില്‍ വിശ്വനാഥന് എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. വിദ്യാര്‍ത്ഥിനിക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ടതിനാണ് വിശ്വനാഥനെ തൃശൂര്‍ പോലീസ് പിടികൂടിയത്. ഇയാളെ പിന്നീട് പാലാരിവട്ടം പോലീസിന് കൈമാറി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐടി ആക്ടിന് പുറമെ സ്ത്രീത്വത്തെ അപമാനിക്കല്‍, മര്യാദ ലംഘനം, അശ്ലീല പരാമര്‍ശം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. താനറിയാതെ മറ്റാരോ മൊബൈല്‍ ഫോണിലൂടെ ഹനാനെതിരെ പോസ്റ്റിട്ടുവെന്നാണ് വിശ്വനാഥന്റെ മൊഴി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഹനാനെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് ചെയ്തവരുടെ വിവരങ്ങള്‍ തേടി, സൈബര്‍ സെല്‍ ഫേസ്ബുക്കിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: