ന്യൂദല്‍ഹി: അഡ്വ. പി.എസ്. ശ്രീധരന് പിള്ളയെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് പുതിയ സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷ പദവിയില്‍ ഇതു രണ്ടാമൂഴമാണ് ശ്രീധരന് പിള്ളയ്ക്ക്.
2003-2006 കാലഘട്ടത്തില്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള സംസ്ഥാന പ്രസിഡന്റ് പദം വഹിച്ചിട്ടുണ്ട്. ഇന്നലെ ദല്‍ഹിയിലെത്തിയ ശ്രീധരന് പിള്ള ദേശീയ സംഘടനാ സെക്രട്ടറി രാംലാല്‍ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും. കുമ്മനം രാജശേഖരന് മിസോറാം ഗവര്ണ്ണറായതിനെ തുടര്‍ന്നാണ് സംസ്ഥാന ബിജെപിക്ക് പുതിയ അധ്യക്ഷന്‍ വന്നത്.
ബിജെപി പട്ടികജാതി മോര്‍ച്ച ദേശീയ അധ്യക്ഷനായിരുന്ന ദുഷ്യന്ത് കുമാര്‍ ഗൗതത്തെ ബിജെപിയുടെ ദേശീയ ഉപാധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ത്രിപുരയിലെ വിജയശില്‍പ്പി സുനില്‍ ദേവ്ധറിനെ ബിജെപി ദേശീയ സെക്രട്ടറിയായും പ്രഖ്യാപിച്ചു. സത്യകുമാറിനെയും ദേശീയ സെക്രട്ടറിയാക്കി.
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ വി. മുരളീധരനെ ആന്ധ്രാപ്രദേശിന്റെ സംസ്ഥാന പ്രഭാരിയായി ദേശീയ അധ്യക്ഷന്‍ നിയോഗിച്ചു. സുനില്‍ ദേവ്ധറാണ് ആന്ധ്രയുടെ സഹപ്രഭാരി. ആഗസ്ത് 18,19 തീയതികളില്‍ ദല്‍ഹിയില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതിയോഗത്തിന് മുമ്പായി പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റെടുക്കും.
ബിജെപിക്ക് ആരും ശത്രുക്കളല്ല: ശ്രീധരന് പിള്ള
തൃശൂര്‍ : ബിജെപിക്ക് ആരും ശത്രുക്കളല്ലെന്ന് അഡ്വ.പി.എസ്.ശ്രീധരന് പിള്ള. ബിജെപി എല്ലാവരുടേയും പാര്‍ട്ടിയാണ്. ആരെയും അന്യരായി കാണുന്നില്ല. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി നിയമിതനായ ശേഷം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുത്വമാണ് ബിജെപിയുടെ അടിസ്ഥാനപ്രമാണം. അത് ഈ നാടിന്റെ സംസ്കാരവും ജീവിതരീതിയുമാണ്. മതത്തിന്റെയോ ജാതിയുടേയോ പേരിലുള്ള വേര്‍തിരിവുകളില്‍ ബിജെപി വിശ്വസിക്കുന്നില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് ദുര്‍ഭരണം അവസാനിപ്പിക്കാന്‍ ബിജെപിക്കേ കഴിയൂ. എസ്എന്‍ഡിപിയേയും എന്‍എസ്എസ്സിനേയും ന്യൂനപക്ഷങ്ങളെയും പാര്‍ട്ടിയോട് കൂടുതല്‍ അടുപ്പിക്കാന്‍ പരിശ്രമിക്കും.
രണ്ട് മുന്നണികളിലും ചവിട്ടിമെതിക്കപ്പെട്ട് കിടക്കുന്ന നിരവധി പേര് ഉണ്ട്. അവരെ എന്‍ഡിഎയിലേക്ക് കൊണ്ടു വരാനുള്ള പരിശ്രമം നടത്തും. കെ.എം.മാണിയടക്കമുള്ളവരെ കൊണ്ടുവരണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. പാര്‍ട്ടിയുടെ മുന്നോട്ട് പോക്കിന് പ്രത്യേക സൂത്രവാക്യം ഇല്ല. എല്ലാവര്ക്കും തുല്യനീതി, ആരോടുമില്ല പ്രീണനം എന്നതായിരിക്കും തന്റെ നയം. കൂട്ടിച്ചേര്‍ത്തു. അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തില്‍ യുഡിഎഫിന്റെ പ്രസക്തി നഷ്ടമാകും. ബിജെപിയേയും എന്‍ഡിഎയേയും സ്വീകരിക്കാന്‍ രാഷ്ട്രീയകേരളം തയാറെടുത്തു കഴിഞ്ഞു, അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: