ന്യൂദല്‍ഹി: വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ട് വരനില്ലാതാവുന്ന അവസ്ഥയിലാണ് ബിജെപിക്കെതിരായ പ്രതിപക്ഷത്തിന്റെ മഹാസഖ്യമെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ഏറെ കൊട്ടിഘോഷിച്ച് നരേന്ദ്ര മോദിക്കെതിരായ മഹാസഖ്യമെന്ന് പറഞ്ഞു. വലിയ വിവാഹാഘോഷം പോലെയായിരുന്നു അത്. എന്നാല്‍ വിവാഹത്തിനു വരനില്ല. 2019ല്‍ പ്രധാനമന്ത്രിയാവാന്‍ രണ്ടു ഡസനിലധികം ആളുകളാണ് തയാറായി നില്‍ക്കുന്നത്, പിടിഐയ്ക്കു നല്കിയ അഭിമുഖത്തില്‍ നഖ്വി പറഞ്ഞു.
കോണ്‍ഗ്രസിന്റെ കാര്യവും ഇതു തന്നെ. പ്രവര്‍ത്തക സമിതി ചേര്‍ന്നത് വലിയ കോലാഹലത്തോടെയാണ്. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. എന്നാല്‍ മറ്റു പാര്‍ട്ടികള്‍ അംഗീകരിക്കാത്തതുകൊണ്ട് പന്ത്രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പിന്‍വലിച്ചു. ആരു പ്രധാനമന്ത്രിയായാലും കുഴപ്പമില്ല എന്നു പറഞ്ഞു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു, പക്ഷേ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയുന്നില്ല എന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ്, നഖ്വി പറഞ്ഞു. ആശയക്കുഴപ്പം, വൈരുദ്ധ്യം, തമാശ എന്നാണ് പാര്‍ലമെന്റില്‍ അവിശ്വാസം അവതരിപ്പിച്ച ദിവസത്തെ രാഹുലിന്റെ പ്രസംഗത്തെ വിശേഷിപ്പേണ്ടതെന്ന് നഖ്വി പറഞ്ഞു. മുതിര്‍ന്ന, ഗൗരവമുള്ള നേതാവ് എന്ന പ്രതിച്ഛായ സൃഷ്ടിക്കേണ്ട രാഹുല്‍ ആ ദിവസം തന്റെ വിലയിടിക്കുന്നതുപോലെയാണ് പെരുമാറിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസിനു നല്ലതു വരട്ടെ എന്നു മാത്രമേ ആശംസിക്കാനാവൂ.
കോണ്‍ഗ്രസുമൊത്തുള്ള മഹാസഖ്യത്തെക്കുറിച്ച് ആലോചിക്കുന്നവര്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ വിതുമ്പല്‍ ഓര്‍ക്കണമെന്ന് നഖ്വി പറഞ്ഞു. കുമാരസ്വാമി കരഞ്ഞത് എല്ലാവരും കണ്ടതാണ്. കോണ്‍ഗ്രസുമായി ചേര്‍ന്നാണ് അവര്‍ ഭരിക്കുന്നതെന്നു മറക്കരുത്.
ആള്‍ക്കൂട്ടകൊലപാതകങ്ങളില്‍ വര്‍ഗീയനിറം കലര്‍ത്തരുതെന്നു നഖ്വി പറഞ്ഞു. ഇത് ഹീനമായ കുറ്റകൃത്യമാണ്. ക്രിമിനല്‍ മാനസികാവസ്ഥയുള്ളവരാണ് അതിനു പിന്നില്‍. ഏതെങ്കിലും മതത്തിലുള്ളവര്‍ എന്നു കാണേണ്ടതില്ല. കുറ്റവാളികള്‍ എന്നാണ് കാണേണ്ടത്. മുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ പാസാക്കാനാവും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: