ആലപ്പുഴ: ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡി ടൈപ്പിസ്റ്റ് തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണിക്കണമെന്നു മനുഷ്യാവകാശ കമ്മിഷന് അംഗം പി. മോഹനദാസ്. ആലപ്പുഴ കഞ്ഞിക്കുഴി എസ്എല്‍ പുരം കാരുവെള്ളില് എന്‍.കെ. സജിതാമോള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കമ്മിഷന്റെ നിര്‍ദ്ദേശം.
പഞ്ചായത്തുകളില്‍ മലയാളം ഭരണഭാഷയായതോടെ മലയാളം കമ്പ്യൂട്ടര്‍ ടൈപ്പിങ് അറിയാവുന്ന ടൈപ്പിസ്റ്റുകളുടെ സ്ഥിരംസേവനം അത്യാവശ്യമാണെന്നു ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും പഞ്ചായത്ത്ഡയറക്ടര്ക്കു കത്ത് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഡയറക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കു കത്ത് നല്കി.
പഞ്ചായത്തിരാജ് നിയമം നിലവില്‍ വന്നശേഷം ഗ്രാമപഞ്ചായത്തുകളിലെ ജോലിഭാരം വര്‍ദ്ധിച്ചെന്നും സര്‍ക്കാരിന്റെ ഇതര വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്ന സേവനങ്ങള്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖാന്തിരമാണു നടപ്പിലാക്കി വരുന്നതെന്നും ഗ്രാമപഞ്ചായത്തുകളില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡേറ്റ എന്‍ടിയില്‍ പ്രാവീണ്യവുമുള്ള എല്‍ഡി ടൈപ്പിസ്റ്റ് തസ്തിക അത്യാവശ്യമാണെന്നും പഞ്ചായത്ത് ഡയറക്ടര്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു നല്കിയ കത്തില്‍ വ്യക്തമാക്കുന്നതായി മനുഷ്യാവകാശ കമ്മിഷന് ചൂണ്ടിക്കാട്ടി.
യോഗ്യതയുള്ളവരും പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും നിലവിലുള്ളപ്പോള്‍ പുറംവാതില്‍ നിയമനം നടത്തുന്നതു ശരിയായല്ലെന്നും വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും തദ്ദേശ സ്വയംഭരണ സെക്രട്ടറിക്കു കമ്മിഷന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: