ആലപ്പുഴ: പ്രളയക്കെടുതിയിലായ കുട്ടനാട്ടിലെ ജനങ്ങളുടെ കണ്ണീരൊപ്പുന്നതില്‍ പരാജയപ്പെട്ട മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ സുമനസ്സുകള്‍ നല്കുന്ന സഹായത്തിന്റെ പേരില്‍ രാഷ്ട്രീയ പോരാട്ടം നടത്തുന്നു. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് ജില്ലയിലെ മന്ത്രിമാര്‍ അടക്കമുള്ള എംഎല്‍എമാര്‍ പോലും കുട്ടനാട്ടിലെത്താന് തയ്യാറായത്. എംപിമാരുടെയും അവസ്ഥ ഇതുതന്നെയായിരുന്നു.
തുടക്കത്തില്‍ സര്‍ക്കാര്‍ അവഗണിച്ചെങ്കിലും വിവിധ സംഘടനകളും, സ്ഥാപനങ്ങളും, വിദ്യാലയങ്ങളും ഒന്നാകെ കൂട്ടനാടിനെ സഹായിക്കാന്‍ രംഗത്തിറങ്ങിയതോടെ ജനപ്രതിനിധികള്‍ മുതലെടുപ്പിനായി പോര് തുടങ്ങി. കുട്ടനാടിനു കര്‍ണാടകയില്‍ നിന്നെത്തിയ സഹായത്തിന്റെ പേരിലാണ് ഒടുവിലത്തെ പ്രസ്താവന യുദ്ധം. കുട്ടനാടിനായി കര്‍ണാടകയില്‍ നിന്ന് നാലു ട്രക്കുകളിലായി 50 ടണ്‍ അരി, 10 ടണ്‍ പഞ്ചസാര, 250 കിലോ സാമ്പാര്‍ പൊടി എന്നിവയാണ് ആലപ്പുഴയിലെത്തിയത്. കളക്ടര്‍ എസ്.സുഹാസിന്റെ നേതൃത്വത്തില്‍ ഇവ സ്വീകരിക്കുകയും ചെയ്തു.
കര്‍ണാടകക്കാരനായ കളക്ടര്‍ തന്റെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടത് പ്രകാരമാണ് കര്‍ണാടകയില്‍ നിന്ന് സാധനങ്ങള്‍ എത്തിയതെന്നാണ് മന്ത്രി ജി. സുധാകരന് അടക്കമുള്ള സിപിഎം നേതാക്കള്‍ പ്രസ്താവിച്ചത്. എന്നാല്‍ കെ.സി.വേണുഗോപാല്‍ എംപി കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാനോട് അഭ്യര്‍ഥിച്ചതു പ്രകാരമാണ് കര്‍ണാടകയുടെ സഹായമെത്തിയതെന്നാണ് എംപിയുടെ ഓഫിസില്‍ നിന്നു പത്രക്കുറിപ്പിറക്കിയത്.
കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നടത്തിയ ഇടപെടലിനെത്തുടര്‍ന്നാണു സഹായമെത്തിയതെന്നും എംപി അവകാശപ്പെടുന്നു. പിആര്‍ഡി പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പില്‍ ആരുടെ ആവശ്യപ്രകാരമാണ് ഇവ എത്തിച്ചതെന്ന് വിശദീകരണമില്ല. സത്യം പുറത്തുപറയാന്‍ കഴിയാതെ ജില്ലാകളക്ടര്‍ കടുത്ത സമ്മര്‍ദ്ദത്തിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: