കല്‍പ്പറ്റ: മാരകമായ 19ഗ്രാം എംഡിഎംഎ(മെഥിലീന്‍ ഡയോക്സി മെത്താഫെറ്റാമിന്‍) മയക്കുമരുന്നുമായി മുംബൈ സ്വദേശിയായ യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ പിടിയില്‍. ഹിന്ദി മാത്രം സംസാരിക്കുന്ന മുംബെക്കാരനായ സിദ്ദിഖ് (19) ആണ് പിടിയിലായത്.
കോഴിക്കോടുകാരനായ മയക്കുമരുന്ന് കച്ചവടക്കാരന് കൈമാറുന്നതിനാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. മുംബെയില്‍ നിന്ന് ബെംഗളൂരു വഴി ലക്ഷ്വറി ബസ്സില്‍ കോഴിക്കോട് സ്വദേശിക്ക് കൈമാറാനുള്ള യാത്രയ്ക്കിടയിലാണ് പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. 20 വര്‍ഷം തടവ് ലഭിക്കുന്ന കുറ്റമാണ്. എക്സൈസ് ഇന്‍സ്പെക്ടര്‍ ബന്നിജോര്ജ്ജ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.ബി. ബാബുരാജ്, ഷിജു.എം.സി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍ പ്രസാദ്, വിപിന്‍ പുഷ്പാംഗദന് എന്നിവരാണ് പരിശോധന നടത്തിയത്.
500 മില്ലിഗ്രാം കൈവശം വെച്ചാല്‍ ജാമ്യം ലഭിക്കാത്ത കുറ്റമാണ്. 19ഗ്രാം കൈവശം വെക്കുന്നത് 20 വര്‍ഷം തടവുലഭിക്കുന്ന ക്രിമിനല്‍കുറ്റമാണ്. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തില്‍പ്പെട്ട ലഹരിമരുന്ന് മോളി, എക്റ്റസി എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. ചികിത്സാരംഗത്ത് ഇത് ഉപയോഗിക്കുന്നില്ല. ഒറ്റ ഉപയോഗത്തിലൂടെ നൂറുകണക്കിന് പുതുതലമുറയെ അടിമപ്പെടുത്താന്‍ ശേഷിയുള്ള എംഡിഎംഎ മയക്കുമരുന്ന് ഒരാഴ്ചയ്ക്കിടയില് രണ്ടാം തവണയാണ് മുത്തങ്ങയില്‍ പിടികൂടുന്നത്. എക്സൈസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: