ന്യൂദല്‍ഹി: അനധികൃത ചെലഫോണ് എക്സ്ചേഞ്ച് കേസില്‍ മാരന് സഹോദരങ്ങള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. ഡിഎംകെ നേതാവും മുന്‍ ടെലികോം മന്ത്രിയുമായ ദയാനിധിമാരനെയും സഹോദരന് കലാനിധിമാരനെയും കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധി റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു.
വര്‍ഷങ്ങള്‍ പഴക്കമുള്ള കേസില്‍ വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദയാനിധിമാരനാണ് സുപ്രീം കോടതിയെ സമീപിച്ചത്. നിരപരാധിത്വം വിചാരണ വേളയിലാണ് തെളിയിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. മാരന് സഹോദരങ്ങള്‍ ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കഴിഞ്ഞ ആഴ്ച മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ദയാനിധിമാരന് ചെന്നൈ ബോട്ട് ക്ലബ്ബിലെയും ഗോപാലപുരത്തെയും വസതികളില്‍ അനധികൃതമായി ടെലഫോണ്‍ എക്സ്ചേഞ്ച് ഒരുക്കുകയും കലാനിധിമാരന് ചെയര്‍മാനായ സണ്‍ നെറ്റ്വര്‍ക്കിന്റെ വ്യവസായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തെന്നാണ് കേസ്.
ഇരുനൂറിലധികം ടെലഫോണ്‍ ലൈനുകള്‍ സ്ഥാപിച്ചത് വഴി സര്‍ക്കാരിന് 1.78 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി സിബിഐ കണ്ടെത്തിയിരുന്നു. മുന്‍ ബിഎസ്എസ്എന്‍എല്‍ ജനറല്‍ മാനേജര്‍ കെ. ബ്രഹ്മാനന്ദന്, മുന്‍ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എം.പി. വേലുസ്വാമി, ദയാനിധിയുടെ പ്രൈവറ്റ് സെക്രട്ടറി ഗൗതമന്, സണ്‍ ടിവി ജീവനക്കാര്‍ തുടങ്ങിയവരും പ്രതികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: