ഇടുക്കി: മഴ ശക്തമായി തുടരുമ്പോള്‍ ഇടുക്കിയില്‍ ആസന്നമായിരിക്കുന്നത് മുമ്പ് സംഭരണി നിറഞ്ഞ 2013ലെ അതേ അവസ്ഥ. രണ്ട് തവണമാത്രമാണ് ഇടുക്കിയുടെ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. എങ്കിലും ജലശേഖരം നിരവധി തവണ അതിന്റെ പരമാവധി സംഭരണ ശേഷിയുടെ അടുത്തെത്തിയിട്ടുണ്ട്. 1981 ഒക്ടോബര്‍ 21നും 1992 ഒക്ടോബര്‍ 11നുമാണ് ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇതടക്കം ജലശേഖരം 2400ന് അടുത്ത് എത്തിയതെല്ലാം തുലാമഴയുടെ സമയത്തായിരുന്നു.
2005ല്‍ 2400, 2007ല്‍ 2401 അടിയുമായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 2401 അടി എത്തിയാല്‍ 70854.3 ദശലക്ഷം ഘനയടി വെള്ളമാണ് സംഭരണിയിലുണ്ടാവുക. 2013 ആഗസ്റ്റില്‍ ജലനിരപ്പ് 2937 അടി എത്തിയിരുന്നു. പിന്നീട് മഴ കുറഞ്ഞെങ്കിലും സെപ്തംബര്‍ 21 ഓടെ ജലശേഖരം 2401.69 അടി (98 ശതമാനം) എത്തി. അന്ന് ഡാം തുറക്കാനുള്ള എല്ലാം മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടവും കെഎസ്ഇബിയും നടത്തിയിരുന്നെങ്കിലും മഴ കുറഞ്ഞതോടെ ഇത് മാറ്റിവെക്കുകയായിരുന്നു. പരമാവധി ഉത്പാദനം നടത്തി ഈ അവസ്ഥ മറികടക്കാനും അന്ന് വകുപ്പിനായി.
എന്നാല്‍ അന്നും ഇന്നും പെരിയാറിന്റെ ഇരുകരകളിലും ഉള്ളവരുടെ നെഞ്ചില്‍ തീയാണ്. മഴ തുടരുന്നതിനാല്‍ ഇത്തവണ ഇടുക്കി തുറക്കേണ്ടി വരുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. ഇതോടെ കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് ബന്ധുവീടുകളിലേക്ക് മാറാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളും പ്രചരണങ്ങളും ഭീതി കൂട്ടുകയാണ്. മറ്റൊന്ന്, വെള്ളം കയറി അടയാന്‍ സാധ്യതയുള്ള വഴികളും പാലങ്ങളുമാണ്.
ഇടുക്കി പദ്ധതിയുടെ അത്രയും പഴക്കമുള്ള പാലമാണ് ചെറുതോണിയിലേത്. ഇതുവഴിയാണ് സംസ്ഥാനപാതയായ തൊടുപുഴ-പുളിയന്മല റോഡും കടന്നുപോകുന്നത്. ഷട്ടര്‍ തുറക്കുമെന്ന് അറിഞ്ഞ് ആയിരക്കണക്കിന് പേരാണ് 2013ല്‍ ഇടുക്കിയിലെത്തിയത്. ഈ വര്‍ഷവും ഇത് തുടര്‍ന്നാല്‍ രൂക്ഷമായ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകും. പോലീസ് ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: