ഇടുക്കി: കനത്തമഴക്ക് പിന്നാലെ കോതമംഗലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഇടമലയാര്‍ ജല സംഭരണിയും നിറയുന്നു. ഇടുക്കി, ഇടമലയാര്‍ സംഭരണികള്‍ തുറന്നുവിട്ടാല്‍ ഭൂതത്താന്കെട്ടിലാണ് വെള്ളമെത്തുക എന്നത് ആശങ്ക കൂട്ടുന്നുണ്ട്. ഇരുസംഭരണികളിലെയും വെള്ളം ഒരേസമയത്ത് വരുന്ന സാഹചര്യം ഉണ്ടായാല്‍ അത് ഭൂതത്താന്‍ കെട്ട് ഡാമിനെ ബാധിക്കും.
ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 166.28 മീറ്ററാണ് ഇടമലയാറിലെ ജലനിരപ്പ്, 92 ശതമാനം. പരമാവധി സംഭരണ ശേഷി 169 മീറ്ററും. ഇടുക്കി സംഭരണി തുറന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളം ലോവര്‍ പെരിയാര്‍ കടന്ന് ഭൂതത്താന്‍കെട്ട് അണക്കെട്ടിലെത്തും. ദൂരം 70 കിലോമീറ്റര്‍.
മുമ്പ് 2013ലാണ് അവസാനമായി ഇടമലയാര്‍ തുറന്നത്. അന്ന് പെരിയാറിന്റെ തീരത്തുള്ള ആയിരക്കണക്കിന് പേരെ വെള്ളപ്പൊക്കം സാരമായി ബാധിച്ചിരുന്നു. ഇടമലയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 165 മീറ്റര്‍ കടന്നപ്പോഴാണ് ആദ്യ മുന്നറിയിപ്പ് നല്‍കിയത്. ഇത് 167 മീറ്ററാകുമ്പോള്‍ രണ്ടാം മുന്നറിയിപ്പും 169 മീറ്ററാകുമ്പോള്‍ മൂന്നാം മുന്നറിയിപ്പും നല്‍കും. പിന്നീടാണ് ഷട്ടര്‍ ഉയര്‍ത്തുക. ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ വരുന്ന ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ 15 ഷട്ടറുകളില്‍ 13 എണ്ണം തുറന്നുവെച്ചിരിക്കുകയാണ്. 234.783 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഇവിടെ നിലവില്‍ സംഭരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: