നിന്ജിങ് (ചൈന): ഇന്ത്യയുടെ എച്ച്.എസ്. പ്രണോയ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ലോക പതിനൊന്നാം നമ്പറായ പ്രണോയ് ആദ്യ റൗണ്ടില്‍ നേരിട്ടുളള ഗെയിമുകള്‍ക്ക് ന്യൂസിലന്‍ഡിന്റെ അഭിനവ് മനോട്ടയെ പരാജയപ്പെടുത്തി. 28 മിനിറ്റ് നീണ്ട മത്സരത്തില്‍ 21-12, 21-11 എന്ന് സ്കോറിനാണ് പ്രണോയ് ജയിച്ചു കയറിയത്. അടുത്ത റൗണ്ടില്‍ ബ്രസീലിന്റെ ഗോര്‍ കോയല്ഹോയാണ് പ്രണോയിയുടെ എതിരാളി.
ഇന്ത്യയുടെ സമീര്‍ വര്‍മ അനായാസം രണ്ടാം റൗണ്ടിലെത്തി. ഫ്രാന്‍സിന്റെ ലൂക്കാസ് ക്രോവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 21-3,21-10. അഞ്ചുതവണ ചാമ്പ്യനായ ലിന് ഡാനാണ് അടുത്ത റൗണ്ടില്‍ സമീര്‍ വര്‍മയുടെ പ്രതിയോഗി. ഒമ്പതാം സീഡായ ലിന് ഡാന്‍ ഹോളണ്ടിന്റെ മാര്‍ക്ക് കല്ജൗവിനെ നേരിട്ടുളള ഗെയിമുകള്‍ക്ക് കീഴടക്കിയാണ് രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍ 21-14, 21-14.
സായ് പ്രണീതും രണ്ടാം റൗണ്ടിലെത്തി. ആദ്യ റൗണ്ടില്‍ കൊറിയയുടെ സണ്‍ വാന്‍ ഹോക്കെതിരെ സായ് പ്രണീതിന് വാക്കോവര്‍ ലഭിച്ചു. ലോക ചാമ്പ്യന്‍ വിക്ടര്‍ അക്സെല്സന് ആദ്യ റൗണ്ടില്‍ ഡുറേറ്റ് അന്‍ജോയെ 21-8, 21-7 എന്ന സ്കോറിന് തോല്‍പ്പിച്ചു.മൂന്നാം സീഡ് ഷി യുക്വി ചെക്കിന്റെ ആദം മെന്ഡ്രക്കിനെ പരാജയപ്പെടുത്തി. സ്കോര്‍ 21-13, 21-11.
ഇന്ത്യയുടെ മനു അട്രി- ബി സുമീത് റെഡി ഡബിള്‍സ് ടീമും രണ്ടാം റൗണ്ടില്‍ കടന്നു. ആദ്യ മത്സരത്തില്‍ ബള്‍ഗേറിയയുടെ ഡാനിയല്‍ നികോലോവ്- ഇവാന് റൂസേവ് ടീമിനെ 21-13, 21-18 എന്ന് സ്കോറിന് തോല്‍പ്പിച്ചു. അതേസമയം വനിതകളുടെ ഡബിള്‍സില്‍ ഇന്ത്യയുടെ സാന്യോഗിത ഘോര്‍പഡെ- പ്രജാക്ത സാവന്ത് ടീം തുര്‍ക്കിയുടെ ബെന്‍ഗിസു- നസ്ലിക്കന്‍ ടീമിനോട് തോറ്റു. 20-22, 14-21.
പ്രതികരിക്കാൻ ഇവിടെ എഴുതുക: