ഹൈദരാബാദ്: ജോണ്‍ എബ്രഹാമിന്റെ ‘സത്യമേവ ജയതേ’ എന്ന പുതിയ ഹിന്ദി ചിത്രത്തിനെതിരെ മുസ്ലിം മതവിഭാഗത്തിന്റെ പരാതി. ചിത്രത്തിലെ സീന്‍ മതവികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. ചിത്രത്തിനെതിരെ ഹൈദരാബാദില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഷിയ എന്ന മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവരാണ് പരാതി നല്‍കിയത്. മുസ്ലിം മതപ്രകാരമുള്ള മരണാനന്തര ചടങ്ങുകള്‍ ചിത്രീകരിച്ചിരിക്കുന്ന സീന്‍ നീക്കം ചെയ്യണമെന്നാണ് പരാതിക്കാരുടെ ആവശ്യം. മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിച്ചാണ് പരാതി. ഹൈദരാബാദ് ദക്ഷിണമേഖല ഡിസിപിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ പരാതി നല്‍കിയതായി ഷിയ നേതാവ് നിസാര്‍ ഹൈദര്‍ പറഞ്ഞു.
മനപ്പൂര്‍വം മതവികാരം വ്രണപ്പെടുത്തി, മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും ഡിസിപി സത്യനാരായണ്‍ അറിയിച്ചു. ആഗസ്റ്റ് 15 നാണ് പോലീസ് കഥ പറയുന്ന സത്യമേവ ജയതേ തീയേറ്ററുകളിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: