തിരുവനന്തപുരം: സ്ത്രീകളുടെ അന്തസ്സിനെയും മാനത്തെയും കഥയാക്കി വില്‍പ്പന നടത്തി പണം വാരിക്കൂട്ടി മേനിനടിക്കുന്നവരെക്കുറിച്ച് എന്ത് പറയണം? അത് സംസ്ക്കാരം വളര്‍ത്തുന്നതിനു വേണ്ടിയാണെന്നും തങ്ങളുടെ ജന്മദൗത്യമാണെന്നും മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുമ്പോള്‍ ചിലത് തുറന്ന് പറയണം.
പത്രത്തെ എതിര്‍ക്കുന്നതിന് കാരണങ്ങളായി നിരത്തുന്നവയില് ദൗത്യത്തിന്റെ ഇരുണ്ട നിഗൂഢവഴികളുമുണ്ട്. അത് മറയ്ക്കാനുള്ള വൃഥാശ്രമം വീണിടത്ത് കിടന്ന് ഉരുളാന്‍ പ്രേരിപ്പിക്കുന്നു. സിനിമാക്കാര്‍ക്കും കൈയേറ്റക്കാര്ക്കുമിടയില് കനമുള്ളവര്‍ മാതൃഭൂമിയെ വിമര്‍ശിക്കുന്നു എന്നാണ് മുഖപ്രസംഗത്തില്‍. അങ്ങിനെ മടിയില്‍ കനമുള്ള ഒരാള്‍-പി.വി. ഗംഗാധരന്-പത്രത്തിന്റെ ഡയറക്ടര്‍ സ്ഥാനത്ത് ഉണ്ടെന്നു കൂടി പറയണമായിരുന്നു. ഇരയ്ക്കൊപ്പം നിന്നവര്‍ എന്ന് പറയുന്നവര്‍ ആ മേഖലയെയാകെ അടച്ചാക്ഷേപിക്കാനുള്ള ലൈസന്‍സ് ആര് നല്കി എന്നൂകൂടി വ്യക്തമാക്കണം. ഒരു സിനിമ ഇറങ്ങിയാല്‍ പിറ്റേ ദിവസം തങ്ങളുടെ സിനിമാ മാസികയില്‍ അതിന്റെ നട്ടെല്ല് ഊരുന്ന നിരൂപണം വരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കുന്ന തരത്തിലുള്ള നിരൂപണം ഏത് സംസ്കാരത്തിന്റെ ഭാഗമെന്നു കൂടി വ്യക്തമാക്കണമായിരുന്നു.
വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി അറിയിക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് പറയുന്നവര്‍ തങ്ങളുടെ കുടുംബത്തിലെ വാര്‍ത്തകളെയും വസ്തു നിഷ്ഠമാക്കണമായിരുന്നു. വയനാട്ടിലെ കൈയേറ്റത്തിന്റെ രേഖകള്‍ ഒന്നൊന്നായി പുറത്ത് വന്നപ്പോള്‍ പത്രത്തിന്റെ എം.ഡി. എംപി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ച് കൂടു മാറി വീണ്ടും രാജ്യസഭാംഗമായത് എന്തിനെന്ന് കേരളത്തിലെ സാധാരണ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. പത്രം വായിച്ചല്ല ജനങ്ങള്‍ ഇത് മനസ്സിലാക്കിയത്. ഫ്ളാറ്റ് നിര്‍മ്മാതാവായ മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്, കോഴിക്കോട്ട് പുറമ്പോക്ക് ഭൂമി കൈയേറി ഫ്ളാറ്റ് നിര്‍മ്മിച്ചതും നാട്ടുകാര്‍ വീടിനു മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിയതും വസ്തുനിഷ്ഠമായി സ്വന്തം പത്രത്തില്‍ പ്രസിദ്ധീകരിക്കാമായിരുന്നു.
ഒരു വിഭാഗം ജനതയെ ആകെ അധിക്ഷേപിക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ചത്, മുഖ പ്രസംഗത്തില്‍ പറയുന്നതു പോലെ ഭാഷയുടെ പ്രചാരത്തിനു വേണ്ടിയല്ല. വാരിക വിറ്റ് പണം ഉണ്ടാക്കുന്നതിനാണെന്ന് ഭൂമിമലയാളത്തില് അറിയാത്തവരില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീകളുടെ മാനത്തിന്റെ ലൈസന്‍സ് കഥാകൃത്തുകള്‍ക്ക് തീറെഴുതി ആരും കൊടുത്തിട്ടുമില്ല. തങ്ങളുടെ മാനത്തിന് വാരിക വില നിശ്ചയിച്ചപ്പോള്‍ ചാരിത്ര്യബോധമുള്ളവര് തെരുവിലിറങ്ങുന്നത് ജാനാധിപത്യ ബോധമുള്ളതു കൊണ്ടാണ്. പത്രാധിപ സമിതി വൈക്കം സത്യഗ്രഹം നടത്തി വിജയിപ്പിച്ചതും വീട്ടിലിരുന്നല്ല. തെരുവിലിറങ്ങിയായിരുന്നു .
മത നിരപേക്ഷതയെ ഊന്നി പ്രസംഗിക്കുമ്പോള്‍ ഒരു മതത്തിന് മാത്രം എതിരാണെന്ന സത്യം വായനക്കാര്‍ തിരിച്ചറിയുന്നുണ്ട്. മതേതരത്വമാണ് തങ്ങളുടെ പ്രാണവായു എന്ന് പറയുന്നവര്‍ തങ്ങളുടെ കോട്ടയ്ക്കല്‍ ഓഫീസ് അടിച്ചുതകര്‍ത്തതിന് പിന്നാലെ ഒന്നാം പേജില്‍ മാപ്പ് പറഞ്ഞത് എന്തിനുവേണ്ടിയായിരുന്നു എന്നു കൂടി വ്യക്തമാക്കണമായിരുന്നു. എങ്കില്‍ മാത്രമേ മുഖപ്രസംഗത്തില്‍ പറയുന്നതു പോലെ പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ പത്രാധിപര്‍ ആദ്യം എഴുതിയ വാചകത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വായനക്കാര്‍ക്ക് മനസ്സിലാവുകയുള്ളൂ.
പത്രാധിപര്‍ എന്ന് ലേഖനത്തില്‍ മുഴുനീളം പറയുമ്പോള്‍ കെ.പി.കേശവമേനോന് എന്ന് പേരു കൂടി പറയാന്‍ ധാര്‍മ്മികത കാണിക്കണമായിരുന്നു. എങ്കില്‍ മാത്രമേ ചുംബന സമരത്തെ അനുകൂലിച്ച് മുഖപ്രസംഗമെഴുതിയ പത്രത്തിന്റെ ഇന്നത്തെ പത്രാധിപ സമിതിയുടെ ധാര്‍മ്മികതയും അന്നത്തെ ധാര്‍മ്മികതയും പൊതുജനം തിരിച്ചറിയുകയുള്ളൂ.
അജി ബുധന്നൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: