തിരുവനന്തപുരം: ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതിനിടെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശങ്കകള്‍ വേണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഒറ്റയടിക്ക് അണക്കെട്ട് തുറക്കുകയില്ല. ഘട്ടം ഘട്ടമായി ജനങ്ങള്‍ക്ക് പ്രശ്നമുണ്ടാകാത്ത വിധത്തിലാണ് വെള്ളം തുറന്നുവിടുകയെന്നും വൈദ്യുതി മന്ത്രി അറിയിച്ചു.
എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 2397 -2398 അടിയില്‍ ജലനിരപ്പെത്തുന്ന ഘട്ടത്തില്‍ ഷട്ടറുകള്‍ തുറക്കും. 2396 അടിയിലെത്തുമ്പോള്‍ അടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. എല്ലാ വിധത്തിലുമുള്ള ക്യാമ്പയിനും നടത്തി . ദ്രുത കര്‍മ്മ സേനയും രംഗത്തുണ്ട്. ഒറ്റയടിക്ക് ഷട്ടറുകള്‍ തുറന്നാല്‍ വലിയ ദുരന്തമാണുണ്ടാവുക. എറണാകുളം ആലുവ നെടുമ്പാശേരി എന്നിവിടങ്ങളിലൊക്കെ വെള്ളം കയറും. ഓരോ ഘട്ടത്തിലും മുന്നറിയിപ്പ് നല്‍കും.
ജനങ്ങള്‍ക്ക് യാതൊരു വിധ ആശങ്കയും വേണ്ട. ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വെള്ളം ഇടുക്കി ഡാമില്‍ എത്തുകയാണ്. പീരുമേട് അടക്കമുള്ള സ്ഥലങ്ങളിലെ ചെറുപുഴകളില് നിന്നും ജലം ഇടുക്കി ഡാമിലേക്കെത്തുന്നത് തുടരുകയാണെന്നും മന്ത്രി എംഎം മണി വീശദീകരിച്ചു. അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇടുക്കി കളക്ടര്‍ ജീവന് പറഞ്ഞു. സര്‍ക്കാര്‍ തലത്തില്‍നിന്നാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതെന്നും ട്രയല്‍ റണ്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. വിവിധ വകുപ്പുകളുമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കുവെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
അതേസമയം കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന് സമീപം സുരക്ഷ ശക്തമാക്കി. അണക്കെട്ടിന് താഴെയും നദീതീരത്ത് ഉള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ച ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ചെന്നൈ ആറക്കോണത്തുനിന്നും ഇടുക്കിയിലെത്തിയിട്ടുണ്ട്. ചെറുതോണിയില്‍ കണ്ട്രോള് റൂമും തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: