ന്യൂദൽഹി: ആൾക്കൂട്ടക്കൊലകളിൽ കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം നിർമിക്കുന്നു. കേന്ദ്രത്തിലെ മോദി സർക്കാർ ഈ കുറ്റകൃത്യം തടയാൻ ലക്ഷ്യമിട്ട് തയാറാക്കുന്ന പദ്ധതിയെക്കുറിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ആഹിറാണ് വെളിപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ യവത്മാലിൽ മന്ത്രിയെ സന്ദർശിച്ച നാഥ്യോഗി സമൂഹത്തോടാണ് മന്ത്രി ഇത് പറഞ്ഞത്. ആൾക്കൂട്ടക്കൊല കിരാതമായ കുറ്റകൃത്യമാണ്. പരിഷ്കൃത സമൂഹത്തിന് സ്വീകാര്യമല്ല ഇത്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ വൈകാതെ, ഇത്തരം സംഭവങ്ങളിലെ കുറ്റവാളികൾക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരും. 12 വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കിയ മാതൃകയിലായിരിക്കും നിയമമെന്നും മന്ത്രി ഹൻസ്രാജ് ആഹിർ സൂചിപ്പിച്ചു.
കഴിഞ്ഞ ദിവസം ആൾക്കൂട്ടക്കൊല തടയാൻ കർശനമായ നിയമ വ്യവസ്ഥയുണ്ടാക്കേണ്ട ആവശ്യകത സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: