ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമയുര്‍ന്ന് 2395.42 അടിയിലെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് രേഖപ്പെടുത്തിയ കണക്കാണിത്. ഇതേത്തുടര്‍ന്ന് അണക്കെട്ടിനു മുകളില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ കണ്ട്രോള് റൂം തുറന്നു. എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തി അടിയന്തര തീരുമാനമെടുക്കും. തുറന്നുവിടേണ്ട വെള്ളത്തിന്റെ അളവു തീരുമാനിക്കുന്നത് കണ്ട്രോള് റൂമില്‍ നിന്നാണ്.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. നീരൊഴുക്കും കൂടുതലാണ്. ഇന്നലെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നാല്‍ ട്രയല്‍ റണ്‍ നടത്തും. ജലനിരപ്പ് 2,399 അടിയിലെത്തുമ്പോള്‍ റെഡ് അലര്‍ട്ട് നല്കി ഡാം തുറക്കുമെന്നാണു അറിയിച്ചിരിക്കുന്നത്. റെഡ് അലര്‍ട്ട് പുറപ്പെടുവിച്ച് 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഡാം തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സംഭരണി തുറന്നാല്‍ നേരിട്ട് ബാധിക്കുന്നത് 40 കുടുംബങ്ങളെ മാത്രമാണ്. ചിലര്‍ സ്വയം ഒഴിഞ്ഞുപോകാനും ബന്ധുക്കളുടെ വീടുകളില്‍ പോകാനും തയ്യാറായിട്ടുണ്ട്. മാറ്റി പാര്‍പ്പിക്കാനും ആവശ്യമായ ഇടം കണ്ടെത്തി. ആശങ്ക വേണ്ടെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുമെന്നും കളക്ടര്‍ അറിയിച്ചു. ജലനിരപ്പ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയറും അറിയിച്ചിട്ടുണ്ട്. അഞ്ച് പഞ്ചായത്തുകളിലെ 12 സ്കൂളുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ചെറുതോണി ടൗണ്‍, തടിയമ്പാട്, കരിമ്പന്‍, പനംകുട്ടി, പാംബ്ല എന്നിവിടങ്ങളിലെത്തിയ ഉദ്യോഗസ്ഥസംഘം വെള്ളം തുറന്നുവിട്ടാല്‍ ഒഴുകുന്ന മേഖലയും സന്ദര്‍ശിച്ചു. നിവാസികളെ മാറ്റിപാര്‍പ്പിക്കാന്‍ നാല് കേന്ദ്രങ്ങളും തെരഞ്ഞെടുത്തിട്ടുണ്ട്.വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൊച്ചിയില്‍ സജ്ജമായിട്ടുണ്ട്. സൈന്യത്തിന്റെയും തീരരക്ഷാ സേനയുടെയും ബോട്ടുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യോമ-കര സേനാംഗങ്ങള്‍ ഏതു നിമിഷവും എത്താന്‍ തയ്യാറായിട്ടുണ്ട്. ഷട്ടര്‍ തുറക്കുന്നത് കാണാന്‍ ധാരാളം സന്ദര്‍ശകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, വെള്ളം ഒഴുകുന്ന അഞ്ച് പഞ്ചായത്തുകളില്‍ സന്ദര്‍ശകരെ വിലക്കി. അണക്കെട്ട്- തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി പരന്നൊഴുകുന്നതിന് പെരിയാര്‍ തീരങ്ങള്‍ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി. ദേശീയ ദുരന്തസേനയുടെ 46 അംഗ സംഘം ചെന്നൈ ആരക്കോണത്തുനിന്നാണ് ഇടുക്കിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: