ന്യൂദല്‍ഹി: ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ എന്തുചെയ്യണമെന്ന് നിലപാടു വ്യക്തമാക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും യുപിഎ സര്‍ക്കാരും രാജ്യത്തിനും കോടതികള്‍ക്കും നല്കിയ ഉറപ്പിനെതിരേയാണ് രാഹുല്‍ ഗാന്ധി പ്രചാരണം നടത്തുന്നതെന്നും ബിജെപി അധ്യക്ഷന്‍ വിശദീകരിച്ചു.
ഇന്ത്യന്‍ പൗരന്മാര്ക്ക് എവിടെയും എപ്പോഴും പോകാം, ജീവിക്കാം, പക്ഷേ അന്യരാജ്യങ്ങല്‍നിന്ന് ഇവിടെ അനധികൃതമായി വന്നവരെ കണ്ടെത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചപ്രകാരം കണ്ടെത്തുകയാണ് ചെയ്തതെന്ന് ഷാ പറഞ്ഞു. ഇത് കരട് പട്ടികയാണ്. അതില്‍ പോരായ്മയുണ്ടെങ്കില്‍ തിരുത്തണം. മാറ്റങ്ങള്‍ വരുത്തണം. പട്ടിക തയാറാക്കാനാണ് സുപ്രീം കോടതി പറഞ്ഞത്. തുടര്‍ന്ന് എന്തുചെയ്യണമെന്ന് കോടതി നിര്‍ദ്ദേശിക്കും. അത് അനുസരിച്ച് സര്‍ക്കാര്‍ നടപടിയെടുക്കും, ഷാ പറഞ്ഞു.
അസമിലാണ് ഈ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചത്. മറ്റു സ്ഥലങ്ങളിലെ കാര്യം അതിന്റെ അവസരം വരുമ്പോള്‍ ചെയ്യും. ബിജെപി ഭരണത്തില്‍ വന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും ഒരേ നിലപാടാണ്. കോണ്‍ഗ്രസാണ് നിലപാട് മാറ്റുന്നത്.
മമതാ ബാനര്‍ജിക്കിത് വോട്ടുബാങ്ക് രാഷ്ട്രീയമായിരിക്കും. ബിജെപിക്ക് രാജ്യ സുരക്ഷയുടെ പ്രശ്നമാണ്. ഇന്ത്യക്കാര്‍ക്ക് സുരക്ഷ ബിജെപിയുടെ പ്രതിജ്ഞയാണ്. മനുഷ്യാവകാശം പറയുന്നവര്‍ അസമിലെ ജനങ്ങളുടെ മനുഷ്യാവകാശം കാണുന്നില്ല. പ്രാഥമിക പരിശോധനയില്‍ അസമില്‍ കണ്ടത് 40 ലക്ഷം അനധികൃത താമസക്കാരെയാണ്. ഇവര്‍ അസം ജനതയുടെ തൊഴില്‍, ആരോഗ്യം, ജീവിക്കാനുള്ള അവകാശം തുടങ്ങിയവ കവര്‍ന്നെടുക്കുകയായിരുന്നു. അവിടത്തെ ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ക്കുകയായിരുന്നു. അത് മനുഷ്യാവകാശ ലംഘനമാണ്. ഇന്ത്യക്കാരുടെ കാര്യമാണ് ഇന്ത്യന്‍ സര്‍ക്കാരിനു നോക്കേണ്ടത്, അമിത് ഷാ ചോദ്യങ്ങള്‍ക്ക് മമറുപടി പറഞ്ഞു.
അന്യരാജ്യങ്ങളില്‍നിന്ന് ചട്ടവും നിയമവും പ്രകാരം ഇന്ത്യയില്‍ വരുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാരിന് പ്രത്യേക സംവിധാനമുണ്ട്. അത് വേണ്ടപോലെ നടപ്പാക്കും. ഇത് ആഭ്യന്തര വിഷയമാണ്. അതില്‍ വോട്ടുബാങ്ക് രാഷ്ട്രീയം നോക്കരുത്. ഈ വിഷയത്തില്‍ ഓരോ പാര്‍ട്ടികളും നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബംഗ്ലാദേശില്‍നിന്നുവന്ന അനധികൃത കൈയേറ്റക്കാരുടെ കാര്യത്തില്‍ നിലപാട് പറയണം, ഷാ പറഞ്ഞു.
ബിജെപിയും ബിജെഡിയും മാത്രമാണ് ഇക്കാര്യത്തില്‍ കൃത്യമായ നിലപാടെടുത്തിട്ടുള്ളത്. കരട് പട്ടികയില്‍ പോരായ്മകളുണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തണം. വോട്ടര്‍പട്ടികയില്‍ പോരായ്മകള്‍ ഉണ്ടെങ്കില്‍ തിരുത്താന്‍ എന്തൊക്കെ സംവിധാനമുണ്ടോ അതെല്ലാം ഇതിലും ബാധകമാണ്. ഡെപ്യൂട്ടി കളക്ടര്‍ മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് പട്ടിക പരിശോധിച്ച് മാറ്റങ്ങള്‍ വരുത്താം, നടപടികള്‍ സുതാര്യമാണ്, അദ്ദേഹം പറഞ്ഞു.
ബീഹാറിയെ ബംഗാളില്‍ കയറ്റില്ല, ദക്ഷിണേന്ത്യനെ ഉത്തരേന്ത്യയില്‍ കയറ്റില്ല തുടങ്ങിയ മമതാ ബാനര്‍ജിയുടെ പ്രസംഗം കേട്ടു. അവര്‍ കാര്യമറിയായെയല്ല, അറിഞ്ഞുകൊണ്ട് വോട്ടുബാങ്ക് രാഷ്ട്രീയം പറയുകയാണ്. ഇന്ത്യക്കാര്‍ക്ക് രാജ്യത്തെവിടെയും എങ്ങും ഒരു നിയന്ത്രണവുമില്ലെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: