ന്യൂദല്‍ഹി: ആസാമിലെ നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്(എന്‍ആര്‍സി) പട്ടികയില്‍ പേര് വരാത്തവര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കണമെന്ന് സുപ്രീംകോടതി. പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 40 ലക്ഷം പേരുടെ ഭാഗം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് കരട് പട്ടിക മാത്രമാണ്. പട്ടികയില്‍ പേരില്ലാത്തവരുടെ മേല്‍ ഒരുതരത്തിലുള്ള നടപടിയും സ്വീകരിക്കാന്‍ പാടില്ല. പട്ടികയില്‍ പേരുള്‍പ്പെടുത്തുന്നതിന് അടിസ്ഥാന നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് ഓഗസ്റ്റ് 16ന് മുന്‍പായി കോടതിയെ അറിയിക്കണം. ഇത് പരിശോധിച്ച ശേഷം എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കില്‍ അതു ചെയ്യുമെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.
അതേസമയം എന്‍ആര്‍സി പട്ടികയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ഒരു നടപടിയും ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ചയാണ് എന്‍ആര്‍സി അന്തിമ കരട് പട്ടിക പുറത്തിറക്കിയത്. പട്ടികയില്‍ നിന്ന് 40 ലക്ഷം പേരാണ് പുറത്തായത്. 2.89 കോടി ആളുകളാണ് എന്‍ആര്‍സിയുടെ പുതിയ പട്ടികയില്‍ ഇടം പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: