കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്ത്തകന് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ആസൂത്രകനും ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് റിഫ, 26-ാം പ്രതി പള്ളുരുത്തി സ്വദേശി സനീഷ് എന്നിവരെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ ഉപയോഗിച്ച കത്തിയും മൊബൈല്‍ ഫോണും മറ്റും കണ്ടെടുക്കുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ അപേക്ഷയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കാളിയാണ് മുഹമ്മദ് റിഫയെന്ന് അന്വേഷണ സംഘം കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. മഹാരാജാസില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള കൊലയാളികളെ എത്തിച്ചത് റിഫയാണ്. കൊലപാതകം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മറ്റി യോഗത്തിലും റിഫ പങ്കെടുത്തു. അഭിമന്യു, അര്ജുന്, വിനീത് എന്നിവരെ കുത്തിവീഴ്ത്തിയ ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായമൊരുക്കിയതും റിഫയായിരുന്നുവെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു.
കൊലയ്ക്ക് ശേഷം തെളിവു നശിപ്പിക്കാനും ഇയാള്‍ നേതൃത്വം നല്‍കിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ റിഫ പൂത്തോട്ടയിലെ സ്വകാര്യ കോളേജില്‍ നിയമ ബിരുദ വിദ്യാര്‍ഥിയാണ്. റിഫ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്നും കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായിട്ടുണ്ടോയെന്ന് കൃത്യത വരുത്താന്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തണമെന്നും പോലീസ് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞു.
സംഭവ ദിവസം മഹാരാജാസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ കത്തി വീശി ഭീഷണിപ്പെടുത്തിയത് പള്ളുരുത്തി സ്വദേശിയായ സനീഷായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ തൊഴിലാളി സംഘടന പ്രവര്‍ത്തകനായ സനീഷ് എസ്എഫ്ഐ പ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തി കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയെന്ന് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്യാമ്പസ് ഫ്രണ്ട്, എസ്ഡിപിഐ ക്രിമിനലുകള്‍ക്കൊപ്പം ആയുധങ്ങളുമായെത്തിയ സനീഷ് സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു. ഇയാളുപയോഗിച്ച കത്തി കണ്ടെത്തേണ്ടതുണ്ടെന്ന് കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കി. ഗൂഢാലോചനയിലും കൊലപാതകത്തിലും പങ്കെടുത്ത മറ്റു പ്രതികളെ പിടികൂടേണ്ടതുണ്ടെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ചവരെയാണ് ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ ഇതുവരെ 15 പേരെയാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: