കണ്ണൂര്‍: രാജ്യദ്രോഹികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ മതഭ്രാന്തും സിപിഎമ്മിന്റെ അധികാരഭ്രാന്തുമാണ് കേരളത്തെ കുരുതിക്കളമാക്കിയതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണവത്ത് പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിക്കൊലപ്പെടുത്തിയ എബിവിപി പ്രവര്ത്തകന് ശ്യാംപ്രസാദ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നേതൃത്വവും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവും കേരളത്തില്‍ ഒത്തുകളി രാഷ്ട്രീയമാണ് നടപ്പിലാക്കുന്നത്. പിണറായിയുടെ ലക്ഷ്യം അധികാരത്തുടര്‍ച്ചയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയോടെ വടകര, കോഴിക്കോട്, വയനാട് സീറ്റുകള്‍ തിരിച്ച് പിടിക്കുകയാണ് സിപിഎം ലക്ഷ്യം. പോപ്പുലര്‍ ഫ്രണ്ടിനെതിരായ സിപിഎം പ്രതിഷേധം അഭിനയം മാത്രമാണ്. അഭിനയം അവസാനിപ്പിച്ച് ആത്മാര്‍ഥത തെളിയിക്കാന്‍ കൊലപാതകക്കേസുകളില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
തലശ്ശേരിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഫസലിന്റെയും എസ്എഫ്ഐ പ്രവര്ത്തകന്് അഭിമന്യുവിന്റെയും കൊലപാതകക്കേസുകളില്‍ ഒത്തുതീര്‍പ്പിനാണ് സിപിഎം ശ്രമിക്കുന്നത്. ഫസല്‍ വധക്കേസില്‍ കാരായിമാരുള്പ്പടെയുള്ള സിപിഎം നേതാക്കളാണ് പ്രതികള്‍. കേസില്‍ വിചാരണയാരംഭിക്കാനിരിക്കെ ഇവരെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ധാരണയിലെത്താനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. പിണറായിക്കും കോടിയേരിക്കും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവുമായി നല്ല ബന്ധമാണുള്ളത്. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. സമീപകാലത്തായി സിപിഎം നേതാക്കള്‍ നടത്തിയ വിദേശ യാത്രകളും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ വരണം. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് വോട്ട് മാത്രമല്ല സിപിഎം നേതൃത്വം നോട്ടും കൈപ്പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം.
ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശ്യാമപ്രസാദ് വധത്തിലെ അന്താരാഷ്ട്ര ബന്ധവും ഉന്നതതല ഗൂഢാലോചനയും അന്വേഷിച്ചാല്‍ മാത്രമേ പോപ്പുലര്‍ ഫ്രണ്ടിന്റെ അടിവേരുകള്‍ അറുത്ത് മാറ്റാന്‍ സാധിക്കുകയുള്ളൂ എന്നും കൃഷ്ണദാസ് പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ്പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ. രഞ്ജിത്ത് സംസാരിച്ചു. ദേശീയ സമിതിയംഗം പി.കെ. വേലായുധന്, എ.പി. ഗംഗാധരന്, എന്‍. ഹരിദാസ്, കെ. രാധാകൃഷ്ണന്, എ.ഒ. രാമചന്ദ്രന്, വിജയന് വട്ടിപ്രം, ബിജു ഏളക്കുഴി, സി.സി. രതീഷ്, എന്‍. രതി, കെ.പി. സരസ്വതി, സുജാത പ്രകാശന്, സ്മിത ജയമോഹന് തുടങ്ങിയവര്‍ നേതൃത്വം നല്കി. കെ.കെ. വിനോദ് കുമാര്‍ സ്വാഗതവും വി. രത്നാകരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: